രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ബസിടപാട് സ്വന്തമാക്കി ടാറ്റ
രാജ്യത്ത് നിലവിൽ നടന്നതിൽ വെച്ച് ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഇടപാട് നേടി ടാറ്റ
കൊച്ചി: രാജ്യത്ത് നിലവിൽ നടന്നതിൽ വെച്ച് ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഇടപാട് ടാറ്റ മോട്ടോർസിന് ലഭിച്ചു. അഹമ്മദാബാദ് ജൻമാർഗ് ലിമിറ്റഡാണ്(എജെഎൽ) ടാറ്റ മോട്ടോഴ്‌സുമായി 300ഇലക്ട്രിക് ബസുകൾക്കായി കരാറിലാണ് ടാറ്റ ഏർപ്പെട്ടതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 60ശതമാനം വിപണി വിഹിതത്തോടെ 200 ഇലക്ട്രിക് ബസുകൾ വിപണിയിൽ എത്തിച്ച കമ്പനിക്ക് ഈ പുതിയ ഓർഡർ ലഭ്യമായതോടെ ഇവി ബസ് വിഭാഗം വിപണിയിൽ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണെന്നാണ് കമ്പനിയുടെ അവകാശവാദം.
ടാറ്റ അൾട്രാ അർബൻ 9/9ഇലക്ട്രിക് എസി ബസ്സുകൾ അഹമ്മദാബാദിലെ ബിആർടിഎസ് ഇടനാഴിയിൽ സർവീസ് നടത്തും. ഒപെക്സ് മോഡലിന് കീഴിൽ വിന്യസിക്കുന്ന ഈ ബസുകൾക്കായി ടാറ്റാ മോട്ടോഴ്‌സ് ഫാസ്റ്റ് ചാർജിംഗ്, സപ്പോർട്ട് സിസ്റ്റം എന്നിവയുൾപ്പെടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. യുഎസ്‌എ, ജർമ്മനി, ചൈന എന്നിവിടങ്ങളിലെ അന്തർദ്ദേശീയമായി അറിയപ്പെടുന്ന മികച്ച ഇൻ-ക്ലാസ് വിതരണക്കാരിൽ നിന്നുമാണ് നിർണ്ണായകമായ ഇലക്ട്രിക്കൽ ട്രാക്ഷൻ ഘടകങ്ങൾ ടാറ്റ ലഭ്യമാക്കുന്നത്. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിലെ പ്രകടനം അനുഭവിച്ചറിയുന്നതിനായി ഹിമാചൽ പ്രദേശ്, ചണ്ഡിഗഡ്, അസം, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിലുടനീളം ടാറ്റ മോട്ടോഴ്‌സ് ബസുകൾ പരീക്ഷിക്കുകയും സാധൂകരിക്കുകയും ചെയ്‍തിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ ഇ-ബസുകളുടെ ടെണ്ടർ നേടിയതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും ഹൈബ്രിഡിനും ശുദ്ധമായ ഇലക്ട്രിക് വാഹനങ്ങൾക്കുമായി ഇലക്ട്രിക് ട്രാക്ഷൻ സംവിധാനം വികസിപ്പിച്ചുകൊണ്ട് ടാറ്റ മോട്ടോഴ്‌സ് വൈദ്യുതീകരണ പദ്ധതിയിൽ സജീവ പങ്കുവഹിക്കുന്നതായും ടാറ്റ മോട്ടോർസ് കൊമേർഷ്യൽ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് വാഗ് പറഞ്ഞു. മികച്ച രൂപകൽപ്പനയും മികച്ച ക്ലാസ് സവിശേഷതകളും വാഗ്ദാനം ചെയ്യുന്നതിനായി അൾട്രാ ഇലക്ട്രിക് ബസുകൾ തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ഇന്ത്യയ്ക്ക് സുസ്ഥിരമായ ഭാവി സൃഷ്ടിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയിൽ ഞങ്ങൾ സർക്കാരിനെ പിന്തുണയ്ക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.