വേറിട്ടൊരു അംബാസിഡര്‍ കാര്‍ ഊരു ചുറ്റുന്നു; തെലങ്കാന മുഖ്യനു വേണ്ടി!
മുഖ്യമന്ത്രിയോടുള്ള ആരാധന മൂത്ത് കഴിഞ്ഞ ഒരു വര്‍ഷമായി ഒരു അംബാസിഡറില്‍ കറങ്ങുകയാണ് ആരാധകനായ ഒരു വ്യവസായി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ ആരാധകനായ രാമപ്രതാപ് റായ് ശ്രീവാസ്‍തവ എന്ന വ്യവസായിയാണ് ഈ കാറോട്ടക്കാരന്‍.
തെലങ്കാന: മുഖ്യമന്ത്രിയോടുള്ള ആരാധന മൂത്ത് കഴിഞ്ഞ ഒരു വര്‍ഷമായി ഒരു അംബാസിഡറില്‍ കറങ്ങുകയാണ് ആരാധകനായ ഒരു വ്യവസായി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ ആരാധകനായ രാമപ്രതാപ് റായ് ശ്രീവാസ്‍തവ എന്ന വ്യവസായിയാണ് ഈ കാറോട്ടക്കാരന്‍. എന്നാല്‍ ഇത് വെറുമൊരു അംബാസിഡറാണെന്നു കരുതിയെങ്കില്‍ തെറ്റി. മുകളില്‍ ഇലക്ട്രോണിക്ക് ഡിസ്പ്ലേയും ഒപ്പം നാലു ഭാഗത്തും സിസിടിവി ക്യാമറ ഉൾപ്പെടെ എല്ലാ അത്യാധുനിക സൗകര്യവുമുണ്ട് ഈ കാറിനെന്നതാണ് പ്രത്യേകത.
തെലങ്കാന രാഷ്ട്ര സമിതിയുടെ (ടിആർഎസ്) നിറമായ പിങ്ക് നിറത്തിലുള്ളതാണ് ഈ അംബാസിഡര്‍. കഴിഞ്ഞ ഡിസംബറിലാണു ശ്രീവാസ്‍തവ കാർ വാങ്ങി പാർട്ടിയുടെ നിറം പൂശി പാർട്ടി കൊടിയും കെട്ടി അലങ്കരിച്ച് ഇറക്കിയത്. എല്ലാംകൂടി 5 ലക്ഷം രൂപയോളം ചെലവായി. സംസ്ഥാന മുഴുവന്‍ കറങ്ങിത്തിരിയുന്ന കാറിനു മുകളിലെ ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡിൽ ഇടയ്ക്കിടെ ഇങ്ങനെ തെളിയും. കെ ചന്ദ്രശേഖര റാവുവിനെ കാർ ചിഹ്നത്തിൽ വിജയിപ്പിക്കുക. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തെലങ്കാനയിലെ 31 ജില്ലകളിലും ഒരുതവണ പര്യടനം കഴിഞ്ഞെന്നും ഇതിനകം 2500 കിലോമീറ്റർ പിന്നിട്ടെന്നുമാണ് ശ്രീവാസ്‍തവ പറയുന്നത്.