മദ്യലഹരിയിൽ യുവതി ഓടിച്ച കാറിടിച്ച് അമ്മ മരിച്ചു, മകളുടെ കാഴ്ച പോയി
മദ്യലഹരിയിൽ കോളജ് വിദ്യാർഥിനി ഓടിച്ച കാർ മറ്റൊരു കാറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ യാത്രികയായ വീട്ടമ്മ മരിച്ചു. ഇവരുടെ മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദില്ലിയിലെ പഞ്ചാബി ബാഗ് ഫ്ലൈ ഓവറില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
ദില്ലി: മദ്യലഹരിയിൽ കോളജ് വിദ്യാർഥിനി ഓടിച്ച കാർ മറ്റൊരു കാറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ യാത്രികയായ വീട്ടമ്മ മരിച്ചു. ഇവരുടെ മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദില്ലിയിലെ പഞ്ചാബി ബാഗ് ഫ്ലൈ ഓവറില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
പൂനം സർദാന എന്ന 38 കാരിയാണു മരിച്ചത്. തലയ്ക്കു പരുക്കേറ്റു കാഴ്ച നഷ്‍ടമായ പൂനത്തിന്‍റെ മകൾ ചേതന്യ (13) ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കണ്ണ് മാറ്റിവച്ച കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ച ഡൽഹി സർവകലാശാല വിദ്യാർഥിയും പാർട് ടൈം ജീവനക്കാരിയുമായ ശിവാനി മാലിക് (22) നെ പൊലീസ് അറസ്റ്റ് ചെയ്‍തു.
പാർട്ടി കഴിഞ്ഞു മടങ്ങുകയായിരുന്ന ശിവാനിയും മൂന്നു സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന മാരുതി എസ് ക്രോസ് കാര്‍ പൂനവും കുടുംബവും സഞ്ചരിച്ചിരുന്ന മഹീന്ദ്ര ക്വാണ്ടോയുടെ മുകളിലേക്ക് പാഞ്ഞു കയറിയാണ് അപകടം. അമിത വേഗതയില്‍ പാഞ്ഞെത്തിയ മാരുതി എസ് ക്രോസ് നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം ഡിവൈഡറിനു മുകളിലൂടെ എതിർവശത്തേക്കു പാഞ്ഞു കയറി. തുടര്‍ന്ന് പൂനത്തിന്റെ കാറിലിടിച്ച ശേഷം മറ്റു രണ്ടു വാഹനങ്ങളിലും തട്ടി തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ പൂനത്തിന്റെ ഭർത്താവ് സുധീറും മാരുതി എസ് ക്രോസിലെ യാത്രികരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
മദ്യപിച്ച് വാഹനം ഓടിച്ച വിദ്യാര്‍ത്ഥിനിക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍.