വിലക്കിഴിവും ആശ്വാസമായില്ല; മാന്ദ്യത്തില്‍ തകര്‍ന്ന വാഹനവിപണിക്ക് രക്ഷയെന്ത്
2018 സെപ്‌തംബറിൽ 1,51,512 കാറുകൾ വിറ്റപ്പോൾ കഴിഞ്ഞമാസം ഇത് 1,10,454 എണ്ണമായി ചുരുങ്ങി
ദില്ലി: വാഹന വിപണിയിലെ മാന്ദ്യം തുടര്‍ക്കഥയാകുന്നു. ഉത്സവകാലം ഇടക്കാലാശ്വാസം നല്‍കിയെങ്കിലും സെപ്‌തംബറിലെ കണക്കുകളനുസരിച്ചും വിപണി തകര്‍ച്ചയില്‍ത്തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ വിൽപ്പന കഴിഞ്ഞവർഷം ഇതേമാസത്തെ അപേക്ഷിച്ച് 27 ശതമാനമാണ് ഇടിഞ്ഞത്.
2018 സെപ്‌തംബറിൽ 1,51,512 കാറുകൾ വിറ്റപ്പോൾ കഴിഞ്ഞമാസം ഇത് 1,10,454 എണ്ണമായി ചുരുങ്ങി. ഉത്സവ സീസണിൽ നാൽപതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ചെങ്കിലും മാരുതി വാഹനങ്ങൾ കാര്യമായി വിറ്റുപോയില്ല.ഓൾട്ടോ ഉൾപ്പെടെയുള്ള ചെറുകാറുകളുടെ വിൽപ്പനയിൽ 42.6 ശതമാനത്തിന്റെ ഇടിവുണ്ടായി.
ടാറ്റാ മോട്ടേഴ്‌സ് കാറുകളുടെ വിൽപ്പനയും ഇടിഞ്ഞു. 48 ശതമാനത്തോളമാണ് ഇടിവ്.രാജ്യത്തെ രണ്ടാമത്തെ വലിയ വാഹനനിര്‍മ്മാതാക്കളായ ഹ്യുണ്ടായിക്ക് 15 ഉം ഹോണ്ടക്ക് 59ഉം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രക്ക് 33 ഉം ടൊയോട്ട കിർലോസ്‌കർ മോട്ടോർ 18 ശതമാനവുമാണ് ഇടിവ്. ഇരുചക്രവാഹനവിപണിയിലും തകർച്ച തുടരുകയാണെന്നാണ് സൂചനകള്‍.