സ്ത്രീകള്‍ ഏറ്റവുമധികം ഇഷ്‍ടപ്പെടുന്ന കാര്‍ ഇതാണ്!
2018ലെ സ്‍ത്രീകളുടെ ഇഷ്ട കാറായി വോൾവോ എക്സ് സി 40 തിരഞ്ഞെടുക്കപ്പെട്ടു. ജഗ്വാർ ഇ പെയ്സ്, ഐ പെയ്സ്, പോർഷെ കയീൻ, പ്യൂഷൊ 508, ബി എം ഡബ്ല്യു എക്സ് ടു എന്നിവയെ പിന്തള്ളിയാണ് വോൾവോയുടെ എക്സ് സി 40 ന്‍റെ നേട്ടം.
2018ലെ സ്‍ത്രീകളുടെ ഇഷ്ട കാറായി വോൾവോ എക്സ് സി 40 തിരഞ്ഞെടുക്കപ്പെട്ടു. ജഗ്വാർ ഇ പെയ്സ്, ഐ പെയ്സ്, പോർഷെ കയീൻ, പ്യൂഷൊ 508, ബി എം ഡബ്ല്യു എക്സ് ടു എന്നിവയെ പിന്തള്ളിയാണ് വോൾവോയുടെ എക്സ് സി 40 ന്‍റെ നേട്ടം. ഇന്ത്യയിൽ നിന്നുള്ള രേണുക കൃപലാനിയടക്കം 27രാജ്യങ്ങളിൽ നിന്നുള്ള 34 മുൻനിര വനിതാ മോട്ടോറിങ് മാധ്യമ പ്രവർത്തകർ ഉൾപ്പെടുന്ന സമിതിയാണ് വിമൻസ് വേൾഡ് കാർ ഓഫ് ദ് ഇയർ (ഡബ്ല്യ്യു ഡബ്ല്യു സി ഒ ടി വൈ 2018) ന്‍റെ വിധിനിർണയം നടത്തിയത്.
എല്ലാ വർഷവും വിതരണം ചെയ്യുന്ന വിമൻസ് വേൾഡ് കാർ ഓഫ് ദ് ഇയർ അവാർഡുകൾക്ക് 2009ലാണു തുടക്കമായത്. മുൻവർഷങ്ങളിൽ ഹ്യുണ്ടായ് ഐകോണിക് (2017), ജഗ്വാർ എഫ് പേസ് (2016), വോൾവോ എക്സ് സി 90 (2015), മെഴ്സീഡിസ് ബെൻസ് എസ് ക്ലാസ് (2014), ഫോഡ് ഫിയസ്റ്റ ഇകോ ബൂസ്റ്റ് (2013) തുടങ്ങിയ കാറുകളാണ് വിമൻസ് കാർ ഓഫ് ദ് ഇയർ ബഹുമതി സ്വന്തമാക്കിയത്.
ഇത്തവണ നേരിയ വ്യത്യാസത്തിലാണ് എക്സ് സി 40 പ്രധാന എതിരാളിയായ ഇ പെയ്സിനെ പിന്തള്ളിയത്. നേരത്തെ ജനീവ മോട്ടോർ ഷോയിൽ യൂറോപ്യൻ കാർ ഓഫ് ദ് ഇയർ 2018 പുരസ്കാരവും എക്സ് സി 40 സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നിരത്തിലെത്തിയ എക്സ് സി 40 മികച്ച വിൽപ്പനയാണു നേടുന്നത്.
കോംപാക്ട് മോഡുലാർ ആർക്കിടെക്ചർ എന്ന പുതിയ പ്ലാറ്റ്‌ഫോമിലാണ് എക്‌സ്‌സി 40 നിർമ്മിച്ചിരിക്കുന്നത്. വാഹനത്തിന്‍റെ 2 ലിറ്റർ, 4 സിലിണ്ടർ, 190 ബിഎച്ച്പി ഡീസൽ എഞ്ചിൻ മോഡൽ മാത്രമേ നിലവില്‍ ഇന്ത്യയിലുള്ളൂ. 400 ന്യൂട്ടൺ മീറ്ററാണ് ടോർക്ക്. 4600 ആർപിഎം വരെ പവർ നിലനിൽക്കുന്ന ഈ എഞ്ചിന് നൂറു കിലോമീറ്റർ വേഗതയെടുക്കാൻ 8 സെക്കന്റിൽ താഴെ മതി. വളരെ റിഫൈൻഡും ടർബോലാഗ് ലവലേശമില്ലാത്തതുമാണ് ഈ തകർപ്പൻ എഞ്ചിൻ. 8 സ്പീഡ് ഗിയർബോക്‌സ് വളരെ സ്മൂത്ത് ഷിഫ്റ്റുകൾ പ്രദാനം ചെയ്യുന്നു.
ഇതുവരെ ഒരു കാറിലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ഓറഞ്ച് നിറമാണ് എക്സ് സി 40ന്‍റെ ഇന്‍റീരിയര്‍. ലാവ എന്നാണ് ഈ നിറത്തെ വോൾവോ വിളിക്കുന്നത്. ഡോർപാഡിലും ഫ്‌ളോറിലും സെന്റർ കൺസോളിന്റെ വശങ്ങളിലുമെല്ലാം ഓറഞ്ച് പ്രഭ പടർത്തി നിൽക്കുന്നു. വെളുപ്പ് നിറമുള്ള കാറിലാണ് ഓറഞ്ച് നിറമുള്ള ഇന്റീരിയറുള്ളത്. ചുവപ്പ് നിറമുള്ള കാറുകളിൽ ഫുൾബ്ലാക്കാണ് കളർ തീം.
ഡാഷ് ബോർഡിൽ നമ്മൾ എക്‌സ് സി 90യിലൊക്കെ കണ്ടിട്ടുള്ള വലിയ 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ഉയർന്നു നിൽപ്പുണ്ട്. 13 സ്പീക്കറുള്ള അതുല്യമായ ശബ്ദം നൽകുന്ന ഹാർമൻ കാർഡൻ മ്യൂസിക് സിസ്റ്റവും ഇതിൽ ഇണക്കിച്ചേർത്തിട്ടുണ്ട്. ഇതും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമൊക്കെ വോൾവോ എക്സ് സി 90യിൽ നിന്നും കടം കൊണ്ടതാണ്.
ഡബ്ല്യു ഡബ്ല്യു സി ഒ ടി വൈ പാനലിസ്റ്റായിരുന്ന ഹോളി റീച്ചിന്റെ സ്മരണാർഥമുള്ള ഹോളി റീച്ച് ഡ്രീം കാർ അവാർഡിന് ഇത്തവണ ആസ്റ്റിൻ മാർട്ടിൻ വാന്റേജ് അർഹമായി. വാഹന വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ അംഗീകാരം അർഹിക്കുന്നവർക്കായുള്ള പുതിയ അവാർഡിനും ഇത്തവണ തുടക്കമായിട്ടുണ്ട്. ജഗ്വാർ ലാൻഡ് റോവറിൽ കസ്റ്റമർ എക്സ്പീരിയൻസ് ഡയറക്ടറായ ഫിയോന പാർഗെറ്റർക്കാണ് ആദ്യത്തെ വുമൻ ഓഫ് വർത്ത് ബഹുമതി.