ബ്രെക്സിറ്റ് ഉടമ്പടി ഇന്ത്യക്കാര്‍ക്ക് ചാകരയാകുന്നത് എങ്ങനെ, ടാറ്റായ്ക്ക് ഏറ്റവും മികച്ച അവസരമെന്ന് റിപ്പോര്‍ട്ടുകള്‍
2007 ല്‍ കോറസ് സ്റ്റീലിനെ ഏറ്റെടുത്തത് മുതലാണ് ബ്രിട്ടനില്‍ ടാറ്റയുടെ സ്വാധീനം വര്‍ധിച്ചു തുടങ്ങിയത്. മസ്ടിക്, ക്രിസില്‍, സോളാറാ ആക്ടീവ് ഫാര്‍മ, ഇക്ലെറക്സ് സര്‍വീസസ്, മജസ്കോ, റിക്കോ ആട്ടോ ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികളും വലിയ പ്രതീക്ഷയിലാണ്.
മുംബൈ: ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ബ്രെക്സിറ്റ് ഉടമ്പടി സംബന്ധിച്ച് ധാരണയായതോടെ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഇന്ത്യന്‍ കമ്പനികളാണ്. ബ്രിട്ടനിലെ വലിയ വിപണിയില്‍ യൂറോപ്പിന് പുറത്തെ നിക്ഷേപകര്‍ക്ക് സാധീന ശക്തി വര്‍ധിപ്പിക്കാന്‍ മികച്ച അവസരമായാണ് ഇതിനെ കരുതുന്നത്. മാത്രമല്ല, ഇത് ബ്രിട്ടനില്‍ തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ല അവസരമായാണ് കരുതപ്പെടുന്നത്.
ബ്രെക്സിറ്റില്‍ ഏറ്റവും കൂടുതല്‍ ഗുണങ്ങളുണ്ടാകുന്നത് ടാറ്റാ ഗ്രൂപ്പിനായിരുക്കുമെന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് അടക്കമുളള ദേശീയ മാധ്യമമങ്ങള്‍ നല്‍കുന്ന സൂചന. ബ്രിട്ടനിലെ ഏറ്റവും വലിയ വ്യവസായ നിക്ഷേപകര്‍ ടാറ്റാ ഗ്രൂപ്പാണ്. ടാറ്റാ മോട്ടോഴ്സ്, ടാറ്റാ സ്റ്റീല്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്), ഇന്ത്യന്‍ ഹോട്ടല്‍സ്, ടാറ്റാ ഗ്ലോബല്‍ ബിവറേജസ് തുടങ്ങിയ കമ്പനികള്‍ വഴി ഏകദേശം 50 ബില്യണ്‍ പൗണ്ടാണ് ബ്രിട്ടനില്‍ ടാറ്റാ ഗ്രൂപ്പ് നടത്തിയിരിക്കുന്ന നിക്ഷേപം.
2007 ല്‍ കോറസ് സ്റ്റീലിനെ ഏറ്റെടുത്തത് മുതലാണ് ബ്രിട്ടനില്‍ ടാറ്റയുടെ സ്വാധീനം വര്‍ധിച്ചു തുടങ്ങിയത്. മസ്ടിക്, ക്രിസില്‍, സോളാറാ ആക്ടീവ് ഫാര്‍മ, ഇക്ലെറക്സ് സര്‍വീസസ്, മജസ്കോ, റിക്കോ ആട്ടോ ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികളും വലിയ പ്രതീക്ഷയിലാണ്.
ബ്രെക്സിറ്റ് പ്രഖ്യാപനത്തിന് ശേഷം, മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ടാറ്റ മോട്ടേഴ്സിന്‍റെ ഓഹരികള്‍ 10 ശതമാനം ഉയര്‍ന്നത് ഇതിന് തെളിവായി. “ഏറ്റവും പുതിയ സംഭവവികാസങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുകയും അടുത്ത ഘട്ടങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുന്നു, എന്നാൽ ഇടപാടിന്റെ വിശദാംശങ്ങൾ പരിഗണിച്ച് പാർലമെന്റിന്റെ പിന്തുണയുണ്ടോ എന്ന് അറിയുന്നതുവരെ ഞങ്ങൾക്ക് കൂടുതൽ അഭിപ്രായം പറയാൻ കഴിയില്ല,” ടാറ്റാ കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
നിക്ഷേപം വര്‍ധിപ്പിച്ച് വിപണി സാധ്വീനം വര്‍ധിപ്പിക്കുന്ന ഇന്ത്യന്‍ കമ്പനികളിലും മറ്റ് കോര്‍പ്പറേറ്റുകളിലും ഇന്ത്യക്കാരുടെ തൊഴില്‍ സാധ്യതയും ഇതോടെ വര്‍ധിക്കും.