രണ്ടാം ഇന്നിംഗ്‌സിലും രോഹിത്തിന് സെഞ്ചുറി; പൂജാരക്ക് ഫിഫ്‌റ്റി; ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്
വിശാഖപട്ടണം ടെസ്റ്റില്‍ രോഹിത് ശര്‍മ്മയ്‌ക്ക് രണ്ടാം ഇന്നിംഗ്‌സിലും സെഞ്ചുറി. ഇന്ത്യ കൂറ്റന്‍ ലീഡിലേക്കാണ് നീങ്ങുകയാണ്
വിശാഖപട്ടണം: ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്‌ക്ക് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സിലും സെഞ്ചുറി. ആദ്യ ഇന്നിംഗ്‌സില്‍ 176 റണ്‍സ് നേടിയ രോഹിത് രണ്ടാം ഇന്നിംഗ്‌സില്‍ 133 പന്തില്‍ നിന്ന് അഞ്ചാം ടെസ്റ്റ് ശതകത്തിലെത്തി. രോഹിത് ശര്‍മ്മയും(100*) രവീന്ദ്ര ജഡേജയും(7*) ക്രീസില്‍ നില്‍ക്കെ നാലാം ദിനം അവസാന സെഷനില്‍ ഇന്ത്യ 204/2 എന്ന നിലയിലാണ്. ഇന്ത്യക്കിപ്പോള്‍ 275 റണ്‍സ് ലീഡായി.
71 റണ്‍സ് ലീഡ് നേടി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെയാണ് ആദ്യം നഷ്ടമായത്. ആദ്യ ഇന്നിംഗ്‌സിലെ ഇരട്ട സെഞ്ചുറി വീരനായ മായങ്കിനെ ഏഴ് റണ്‍സില്‍ നില്‍ക്കേ കേശവ് മഹാരാജ്, ഫാഫ് ഡുപ്ലസിയുടെ കൈകളിലെത്തിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം രോഹിത് ശര്‍മ്മയും ചേതേശ്വര്‍ പൂജാരയും ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം നേടിക്കൊടുത്തു. അര്‍ധ സെഞ്ചുറി നേടിയ പൂജാരയെ 81ല്‍ നില്‍ക്കേ ഫിലാന്‍ഡര്‍ എല്‍ബിയില്‍ കുടുക്കി.
അശ്വിന് ഏഴ് വിക്കറ്റ്, ഇന്ത്യക്ക് ലീഡ്
ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 502/7 റൺസ് പിന്തുടര്‍ന്ന സന്ദര്‍ശകര്‍ 431 റണ്‍സില്‍ പുറത്തായി. നാലാം ദിനം എട്ട് വിക്കറ്റിന് 385 റൺസ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്‌ക്ക് 46 റണ്‍സ് കൂടിയേ ചേര്‍ക്കാനായുള്ളൂ. ഏഴ് വിക്കറ്റ് വീഴ്‌ത്തിയ ആര്‍ അശ്വിനാണ് ഇന്ത്യക്ക് നിര്‍ണായക ലീഡ് സമ്മാനിച്ചത്. ഒന്‍പത് റണ്‍സെടുത്ത കേശവ് മഹാരാജിനെയും 15 റണ്‍സില്‍ നില്‍ക്കേ കാഗിസോ റബാഡയെയും പുറത്താക്കി അശ്വിന്‍ ഇന്ത്യക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു.
പ്രതിരോധം തീര്‍ത്ത സെനൂരന്‍ മുത്തുസ്വാമി 106 പന്തില്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നു. ഡീൻ എൽഗാറിന്‍റെയും ക്വിന്‍റൺ ഡി കോക്കിന്‍റെയും സെഞ്ചുറിയാണ് തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം സന്ദർശകരെ രക്ഷിച്ചത്. എൽഗാർ 160ഉം ഡി കോക്ക് 111 റൺസുമെടുത്തു. സിക്സർ പറത്തിയാണ് ഇരുവരും സെഞ്ചുറി തികച്ചത്. ക്യാപ്റ്റൻ ഡുപ്ലെസി 55 റൺസെടുത്തു. അശ്വിന്‍റെ ഏഴ് വിക്കറ്റിന് പുറമെ രവീന്ദ്ര ജഡേജ രണ്ടും ഇശാന്ത് ശര്‍മ്മ ഒരു വിക്കറ്റും നേടി.
രോഹിത്തും മായങ്കും കസറിയ ദിനങ്ങള്‍
ആദ്യ ടെസ്റ്റ് സെഞ്ചുറി ഇരട്ട സെഞ്ചുറിയാക്കിയ മായങ്ക് അഗര്‍വാളും ഓപ്പണറായിറങ്ങിയ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയുമായി രോഹിത് ശര്‍മ്മയുമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ആദ്യ ദിനം രോഹിത്തും രണ്ടാം ദിനം മായങ്കുമായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ഹീറോകള്‍. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 317 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹിത് 244 പന്തില്‍ നിന്ന് 23 ഫോറും ആറ് സിക്‌സും സഹിതം 176 റണ്‍സെടുത്തപ്പോള്‍ മായങ്ക് 371 പന്തില്‍ 23 ഫോറും ആറ് സിക്‌സും അടക്കം 215 റണ്‍സ് നേടി.
എന്നാല്‍ പിന്നീടെത്തിയ സീനിയര്‍ താരങ്ങള്‍ നിരാശപ്പെടുത്തി. ചേതേശ്വര്‍ പൂജാര (6), ക്യാപ്റ്റന്‍ വിരാട് കോലി (20), അജിന്‍ക്യ രഹാനെ (15), ഹനുമ വിഹാരി (10), വൃദ്ധിമാന്‍ സാഹ എന്നിവര്‍ ഫോമിലേക്കുയര്‍ന്നില്ല. രവീന്ദ്ര ജഡേജ (30)യാണ് സ്‌കോര്‍ 500 കടത്താന്‍ സഹായിച്ചത്. ജഡേജയ്‌ക്കൊപ്പം അശ്വിന്‍ (1) പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി കേശവ് മഹാരാജ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.