ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് നാളെ; ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യത
ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാവുകയും വിരാട് കോലിയുടെ ലക്ഷ്യമാണ്. കോലിക്കും ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗിനും ഇപ്പോള്‍ 19 സെഞ്ച്വറി വീതമുണ്ട്.
റാഞ്ചി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം നാളെ തുടങ്ങും. റാഞ്ചിയിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്.ആദ്യ 2 ടെസ്റ്റിലും ആധികാരിക ജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര നേടിക്കഴിഞ്ഞു. അവസാന ടെസ്റ്റും ജയിച്ച് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 40 പോയിന്‍റ് കൂടി നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാവുകയും വിരാട് കോലിയുടെ ലക്ഷ്യമാണ്. കോലിക്കും ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗിനും ഇപ്പോള്‍ 19 സെഞ്ച്വറി വീതമുണ്ട്. 25 സെഞ്ച്വറികള്‍ നേടിയിട്ടുള്ള ഗ്രെയിം സ്മിത്താണ് നായകന്മാരില്‍ ഒന്നാമന്‍.
പൂനെ ടെസ്റ്റ് കളിച്ച ടീമില്‍ ഇന്ത്യ ഒരു മാറ്റം വരുത്തിയേക്കുമെന്ന് സൂചനയുണ്ട്. പൂനെയില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഉമേഷ് യാദവിന് പകരം ഇന്ത്യ കുല്‍ദീപ് യാദവിന് റാഞ്ചിയില്‍ അവസരം നല്‍കിയേക്കും. റാഞ്ചിയിലെ പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരുമായി കളിക്കാനുള്ള സാധ്യതയുണ്ട്. ബാറ്റിംഗ് ഓര്‍ഡറിലും ബൗളിംഗിലും മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.