Asianet News MalayalamAsianet News Malayalam

രണ്ടാം ഇന്നിങ്‌സിലും ദക്ഷിണാഫ്രിക്ക തകര്‍ന്നു; ടെസ്റ്റ് പരമ്പര ഇന്ത്യക്ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്‌സ് ജയം. പൂനെയില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനു 137 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. സ്‌കോര്‍ ഇന്ത്യന് 601/5. ദക്ഷിണാഫ്രിക്ക 275/10, 189/10.  

India won over SA and win the test series
Author
Pune, First Published Oct 13, 2019, 3:15 PM IST

പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്‌സ് ജയം. പൂനെയില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനു 137 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. സ്‌കോര്‍ ഇന്ത്യന് 601/5. ദക്ഷിണാഫ്രിക്ക 275/10, 189/10. ഒരുദിനം ബാക്കി നില്‍ക്കെയാണ് ഇന്ത്യയുടെ ജയം.   ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഉമേഷ് യാദവിന്റെയും രവീന്ദ്ര ജഡേജയുടെയും മൂന്ന് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഉമേഷ് ടെസ്റ്റില്‍ ഒന്നാകെ ആറ് വിക്കറ്റ് വീഴ്ത്തി. 

മൂന്നാം ദിനം ദക്ഷിണാഫ്രിക്കയെ 275ന് പുറത്താക്കിയ ഇന്ത്യ അവരെ ഫോളോഓണ്‍ ചെയ്യിപ്പിക്കുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 326 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്. രണ്ടാം ഇന്നിങ്‌സിലും ദക്ഷിണാഫ്രിക്കയ്ക്ക് രക്ഷയുണ്ടായിരുന്നില്ല. രണ്ടാം പന്തില്‍ തന്നെ എയ്ഡന്‍ മാര്‍ക്രം റണ്‍സൊന്നുമെടുക്കാതെ മടങ്ങി. ഇശാന്തിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു മാര്‍ക്രം. ഡി ബ്രുയ്ന്‍ (8) ഉമേഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ക്യാച്ച് നല്‍കിയപ്പോള്‍ ഫാഫ് ഡു പ്ലെസിസ് അശ്വിന്റെ പന്തില്‍ പുറത്തായി. 

ഇതിനിടെ 48 റണ്‍സെടുത്ത് അല്‍പനേരം പിടിച്ചുനിന്ന ഡീന്‍ എല്‍ഗാറും അശ്വിന്റെ പന്തില്‍ പുറത്തായി. എല്‍ഗാറാണ് ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്കാവട്ടെ ജഡേജയുടെ പന്തില്‍ ബൗള്‍ഡായി. ചെറുത്ത് നിന്നെങ്കിലും ബവൂമ (38)യ്ക്കും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പണി കൊടുത്തു. ജഡേജയുടെ പന്തില്‍ രഹാനെയുടെ തകര്‍പ്പന്‍ ക്യാച്ച്. പിന്നാലെ മുത്തുസാമി (9) ഷമിയുടെ പന്തില്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. 

ആദ്യ ഇന്നിങ്‌സിലെ പോലെ വെര്‍നോന്‍ ഫിലാന്‍ഡറും (37), കേശവ് മഹാരാജും (22) കുറച്ച്‌നേരം പിടിച്ചുനിന്നെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങി. ഫിലാന്‍ഡറെ ഉമേഷം മഹാരാജിനെ ജഡേജയും മടക്കി. കഗിസോ റബാദ (4)യും ഉമേഷിന് കീഴടങ്ങിയതോടെ ദക്ഷിണാഫ്രിക്ക് തോല്‍വി സമ്മതിച്ചു. ആന്റിച്ച് നോര്‍ജെ (0) പുറത്താവാതെ നിന്നു. ആര്‍ അശ്വിന്‍ രണ്ടും ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ, 326 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഇന്ത്യ നേടിയത്. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 275ന് എല്ലാവരും പുറത്താവുകയായിരുന്നു. 72 റണ്‍സ് നേടിയ കേശവ് മാഹാരാജാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ആര്‍ അശ്വിന്‍ നാല് വിക്കറ്റ് വീഴ്ത്തി. ഉമേഷും അശ്വിനും മൂന്ന് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ വിരാട് കോലിയുടെ ഇരട്ട സെഞ്ചുറിയും (പുറത്താവാതെ 254) മായങ്ക് അഗര്‍വാളിന്റെ (108) സെഞ്ചുറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ എന്നിവര്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. അജിന്‍ക്യ രഹാനെയ്ക്കൊപ്പം തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയ കോലി 173 പന്തുകളില്‍ 26-ാം ടെസ്റ്റ് ശതകത്തിലെത്തി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഹോം ടെസ്റ്റില്‍ കോലിയുടെ ആദ്യ ശതകമാണിത്.

ടെസ്റ്റിലെ കോലിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഈ വര്‍ഷം ആദ്യമായാണ് കോലി ടെസ്റ്റില്‍ നൂറ് തികയ്ക്കുന്നത്. കഴിഞ്ഞ 10 ഇന്നിംഗ്സുകളിലും മൂന്നക്കം തികയ്ക്കാന്‍ കോലിക്കായിരുന്നില്ല. ആദ്യ ടെസ്റ്റ് സെഞ്ചുറിക്ക് ഒമ്പത് റണ്‍സകലെ സിക്‌സറിനായുള്ള ശ്രമത്തില്‍ ജഡേജ വീണതോടെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു.

Follow Us:
Download App:
  • android
  • ios