Asianet News MalayalamAsianet News Malayalam

തീ തുപ്പി ഉമേഷും ഷമിയും; പൂനെ ടെസ്റ്റിന്റെ മൂന്നാം ദിനം ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ച്ച

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക അഞ്ചിന് 105 എന്ന നിലയിലാണ്.

South Africa collapsed against India in Pune test
Author
Pune, First Published Oct 12, 2019, 11:17 AM IST

പൂനെ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക അഞ്ചിന് 105 എന്ന നിലയിലാണ്. ഫാഫ് ഡു പ്ലെസിസും (32), ക്വിന്റണ്‍ ഡി കോക്കു (26) മാണ് ക്രീസില്‍. ഡി ബ്രുയ്ന്‍ (30), ആന്റിച്ച് നോര്‍ജെ (3) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നഷ്ടമായത്. ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ വിക്കറ്റ് പങ്കിട്ടു.

മൂന്നിന് 36 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക മൂന്നാം ദിനം ആരംഭിച്ചത്. ഡീന്‍ എല്‍ഗാര്‍(6). ഏയ്ഡന്‍ മാര്‍ക്രം(0), തെംബാ ബാവുമ(8) എന്നിവരുടെ വിക്കറ്റുകള്‍ ഇന്നലെ നഷ്ടമായിയിരുന്നു. ഇന്ന് അഞ്ച് റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാലാം വിക്കറ്റും സന്ദര്‍ശകര്‍ക്ക് നഷ്ടമായി. നോര്‍ജെയെ മുഹമ്മദ് ഷമി സ്ലിപ്പില്‍ വിരാട് കോലിയുടെ കൈകളിലെത്തിച്ചു. അദ്ദേഹത്തോടൊപ്പം ക്രീസിലുണ്ടായിരുന്ന ഡി ബ്രൂയ്ന്‍, ഉമേഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ക്യാച്ച് നല്‍കി. ഉമേഷിന് മൊത്തത്തില്‍ മൂന്ന് വിക്കറ്റായി. ഷമിക്ക് രണ്ട് വിക്കറ്റുണ്ട്. 

ഇന്ത്യന്‍ ബാറ്റിംഗ് നിര ആടിത്തിമര്‍ത്തി പിച്ചില്‍ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചാണ് രണ്ടാം ദിനത്തിന്റെ അവസാന സെഷനില്‍ ഉമേഷ് യാദവ് തുടങ്ങിയത്. രണ്ടാം ഓവറില്‍ തന്നെ ഏയ്ഡന്‍ മാര്‍ക്രത്തെ ഉമേഷ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഡീല്‍ എല്‍ഗാറിനെക്കൂടി ഉമേഷ് പറഞ്ഞയച്ചതോടെ ദക്ഷിണാഫ്രിക്ക ശരിക്കും സമ്മര്‍ദ്ദത്തത്തിലായി. ബാവുമയെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ച ഷമിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നാം പ്രഹരമേല്‍പ്പിച്ചത്.

നേരത്തെ വിരാട് കോലിയുെട ഇരട്ട സെഞ്ചുറിയാണ് (പുറത്താവാതെ 254) ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. അജിന്‍ക്യ രഹാനെയ്ക്കൊപ്പം തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയ കോലി 173 പന്തുകളില്‍ 26-ാം ടെസ്റ്റ് ശതകത്തിലെത്തി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഹോം ടെസ്റ്റില്‍ കോലിയുടെ ആദ്യ ശതകമാണിത്. ടെസ്റ്റിലെ കോലിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഈ വര്‍ഷം ആദ്യമായാണ് കോലി ടെസ്റ്റില്‍ നൂറ് തികയ്ക്കുന്നത്. കഴിഞ്ഞ 10 ഇന്നിംഗ്സുകളിലും മൂന്നക്കം തികയ്ക്കാന്‍ കോലിക്കായിരുന്നില്ല.

അവസാന ഓവറുകളില്‍ ടി20 ശൈലിയില്‍ ബാറ്റുവീശിയ കോലിയും ജഡേജയും(104 പന്തില്‍ 91) ഇന്ത്യയെ അതിവേഗം 600ല്‍ എത്തിച്ചു. ആദ്യ ടെസ്റ്റ് സെഞ്ചുറിക്ക് ഒമ്പത് റണ്‍സകലെ സിക്‌സറിനായുള്ള ശ്രമത്തില്‍ ജഡേജ വീണതോടെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. 

ഇന്ത്യ 273-3 എന്ന നിലയിലാണ് രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ചത്. കോലി- രഹാനെ സഖ്യം നാലാം വിക്കറ്റില്‍ 178 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി രണ്ടാം ദിനം ഇന്ത്യയുടേതാക്കി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നാലാം വിക്കറ്റില്‍ ഇന്ത്യയുടെ ഉയര്‍ന്ന കൂട്ടുകെട്ടാണിത്. രഹാനെയെ 59ല്‍ നില്‍ക്കേ പുറത്താക്കി കേശവ് മഹാരാജാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. എന്നാല്‍ കുതിപ്പ് തുടരുന്ന കോലിയും പിന്തുണച്ച് ജഡേജയും ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയാണ്. ഇതിനിടെ 7000 ടെസ്റ്റ് റണ്‍സും കോലി തികച്ചു.

തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളാണ് തുടക്കത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തായത്. അഗര്‍വാള്‍ 195 പന്തില്‍ 16 ബൗണ്ടറിയും രണ്ട് സിക്സുകളും സഹിതം 108 റണ്‍സെടുത്തു. ടെസ്റ്റ് കരിയറില്‍ മായങ്കിന്റെ രണ്ടാം സെഞ്ചുറിയാണിത്. ചേതേശ്വര്‍ പൂജാര(58), രോഹിത് ശര്‍മ്മ(14) എന്നിവരാണ് ആദ്യ ദിനം പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. മൂന്ന് വിക്കറ്റും വീഴ്ത്തിയത് പേസര്‍ കാഗിസോ റബാഡയാണ്.

Follow Us:
Download App:
  • android
  • ios