Asianet News MalayalamAsianet News Malayalam

കരുതലോടെ റോയ്-ബെയര്‍സ്റ്റോ സഖ്യം; ഇംഗ്ലണ്ടിന് മികച്ച തുടക്കം

ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബെയര്‍സ്റ്റോയും കരുതലോടെ തുടങ്ങിയപ്പോള്‍ ആദ്യ ഓവറുകളില്‍ വിക്കറ്റുകള്‍ എറിഞ്ഞിടാമെന്നുള്ള ഓസീസ് പ്രതീക്ഷകള്‍ അസ്ഥാനത്തായി

england vs australia live updates england good start
Author
Birmingham, First Published Jul 11, 2019, 7:54 PM IST

ബര്‍മിംഗ്ഹാം: ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബെയര്‍സ്റ്റോയും കരുതലോടെ തുടങ്ങിയപ്പോള്‍ ആദ്യ ഓവറുകളില്‍ വിക്കറ്റുകള്‍ എറിഞ്ഞിടാമെന്നുള്ള ഓസീസ് പ്രതീക്ഷകള്‍ അസ്ഥാനത്തായി.

കളി പുരോഗമിക്കുമ്പോള്‍ 10 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 50 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. നിലയുറപ്പിച്ചതോടെ റണ്‍സ് അതിവേഗത്തില്‍ കണ്ടെത്താനും ഇരുവര്‍ക്കും സാധിക്കുന്നുണ്ട്. നേരത്തെ, ഇംഗ്ലീഷ് ബൗളിംഗിന് മുന്നില്‍ ഓരോ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാനും വീണപ്പോള്‍ ഒരറ്റത്ത് നിന്ന് നങ്കുരമിട്ട് സ്റ്റീവന്‍ സ്മിത്ത് ഒറ്റയ്ക്ക് നിന്നാണ് പോരാട്ടം നയിച്ചത്.

അര്‍ധ സെഞ്ചുറി നേടിയ സ്മിത്തിന്‍റെ ചെറുത്ത് നില്‍പ്പിന്‍റെ ബലത്തില്‍ 49 ഓവറില്‍ ഓസ്ട്രേലിയ 223 റണ്‍സാണ് കുറിച്ചത്. ടോസ് നേടി വന്‍ സ്കോര്‍ ലക്ഷ്യമിട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസീസിന്‍റെ കണക്കൂകുട്ടലുകള്‍ പിഴയ്ക്കുകയായിരുന്നു. 14 റണ്‍സ് മാത്രം പേരിലുള്ളപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടമായ ഓസീസിനെ സ്റ്റീവന്‍ സ്മിത്തും അലക്സ് ക്യാരിയും ചേര്‍ന്നാണ് കരകയറ്റിയത്.  

ഡേവിഡ് വാര്‍ണര്‍ (9), ആരോണ്‍ ഫിഞ്ച് (0), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (4) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് തുടക്കത്തില്‍ തന്നെ നഷ്ടമായത്. വന്‍ ബാറ്റിംഗ് തകര്‍ച്ച മുന്നില്‍ കണ്ട അവസരത്തിലാണ് സ്മിത്തും ക്യാരിയും ഒത്തുചേര്‍ന്നത്. ഇരുവരും ചേര്‍ന്ന് നൂറ് റണ്‍സിന് മുകളില്‍ കൂട്ടുകെട്ട് സ്ഥാപിച്ച അവസരത്തിലാണ് ആദില്‍ റഷീദ് കളി മാറ്റിയത്.

ആര്‍ച്ചറിന്‍റെ ബൗണ്‍സറില്‍ പരിക്കേറ്റിട്ടും പിടിച്ച് നിന്ന ക്യാരിയെ റഷീദ് പുറത്താക്കി. 70 പന്തില്‍ 46 റണ്‍സാണ് ക്യാരി നേടിയത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സും ആദില്‍ റഷീദും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
 

Follow Us:
Download App:
  • android
  • ios