കൊച്ചിയിലെ ആള്‍ക്കൂട്ട കൊലപാതകം: ആറുപേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി; ഇതുവരെ 13 പേര്‍ അറസ്റ്റില്‍
ജിബിന് ബന്ധുവായ യുവതിയുമായുളള അടുപ്പം ശ്രദ്ധയിൽപ്പെട്ടിരുന്നു. പലതവണ താക്കീത് ചെയ്തെങ്കിലും ഈ ബന്ധം തുടർന്നു. ഇതോടെയാണ് കെണിയൊരുക്കി യുവാവിനെ കാത്തിരുന്നതെന്നാണ് മൊഴി.
കൊച്ചി: കൊച്ചിയിലെ ആൾക്കൂട്ട കൊലപാതകത്തില്‍ പിടിയിലായ ആറുപേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യ ആസൂത്രകരായ അസീസ്, മകൻ അനീസ് എന്നിവരടക്കമുള്ളവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും. ഇതോടെ 14 പ്രതികളുള്ള കേസിൽ ഇതോടെ 13 പേർ പിടിയിലായി.
പാലച്ചുവട് സ്വദേശി ജീവൻ ടി വർഗീസിന്‍റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം വഴിയരികിൽ കണ്ടത്. അപകടമരണമെന്ന് തോന്നിപ്പിച്ച സംഭവമാണ് ആൾക്കൂട്ട കൊലപാതകമെന്ന് ഒടുവിൽ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ മുഖ്യആസൂത്രകരായ അസീസ്, മകൻ അനീസ് അടക്കം ആറുപേരെയാണ് തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റുചെയ്തത്.
കൊലപാതകത്തില്‍ ഉള്‍പ്പെട്ട ഏഴുപേരെ സംഭവത്തിന് തൊട്ടുപിന്നാലെ പിടികൂടിയിരുന്നു. മരിച്ച ജിബിനെ ആസുത്രിതമായ വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് അസീസടക്കമുളളവർ മൊഴി നൽകിയത്. ജിബിന് തങ്ങളുടെ ബന്ധുവായ യുവതിയുമായുളള അടുപ്പം ശ്രദ്ധയിൽപ്പെട്ടിരുന്നു. പലതവണ താക്കീത് ചെയ്തെങ്കിലും ഈ ബന്ധം തുടർന്നു. ഇതോടെയാണ് കെണിയൊരുക്കി യുവാവിനെ കാത്തിരുന്നതെന്നാണ് മൊഴി. യുവതിയുടെ ഫോണില്‍ നിന്ന് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ട് മെസേജ് അയച്ച് യുവാവിനെ വിളിച്ച് വരുത്തുകയായിരുന്നു.
രാത്രി ഒരു മണിയോടെ വീട്ടിലെത്തിയ ജിബിനെ ബന്ധുക്കളും അയൽവാസികളുമായ 14 പേർ പിടികൂടി കെട്ടിയിട്ട് മർദിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ യുവാവ് മരിച്ചെന്ന് ബോധ്യമായതോടെയാണ് അപകടമരണമെന്ന് വരുത്തിത്തീർക്കാൻ മതദേഹം രണ്ടുകിലോ മീറ്റർ മാറി റോഡരികിൽ ഉപേക്ഷിച്ചത്. മൃതദേഹം കൊണ്ടുപോയ അസീസിന്‍റെ ഓട്ടോ റിക്ഷയും പിടിച്ചെടുത്തിരുന്നു. ജിബിന് സന്ദേശമയച്ച പ്രതികളുടെ മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട്.