Asianet News MalayalamAsianet News Malayalam

തൊടുപുഴയിൽ കുട്ടിയെ ക്രൂരമായി മർദ്ദിച്ച അരുൺ ആനന്ദ് കൊലക്കേസിൽ ഉൾപ്പടെ പ്രതി

തിരുവനന്തപുരത്ത് മാത്രം നാല് കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്. 2008-ൽ തിരുവനന്തപുരത്ത് നടന്ന വിജയരാഘവൻ കൊലക്കേസിലെ പ്രതിയാണിയാൾ. 

arun anand who tried to attack the seven year old is a serial offender
Author
Thodupuzha, First Published Mar 29, 2019, 1:28 PM IST

തിരുവനന്തപുരം: തൊടുപുഴയിൽ കുട്ടിയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി അരുൺ ആനന്ദ് സ്ഥിരം കുറ്റവാളി. 2008 - ൽ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ പരിധിയിൽ റജിസ്റ്റർ ചെയ്ത വിജയരാഘവൻ കൊലക്കേസിലെ പ്രതിയാണ് അരുൺ ആനന്ദ്. തിരുവനന്തപുരം നന്തൻ കോട് സ്വദേശിയായ ഇയാൾ മദ്യപാനത്തിനിടെ സുഹൃത്തായ വിജയരാഘവനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു കൊന്നു എന്നതാണ് കേസ്.

ആകെ നാല് കേസുകളാണ് തിരുവനന്തപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം ഇയാൾക്കെതിരെ ഉള്ളത്. കൊലപാതകം, ഭീഷണിപ്പെടുത്തൽ, പണം തട്ടൽ എന്നിവയാണ് ഇയാൾക്കെതിരെയുള്ള കേസുകൾ. 2008 - ലാണ് അരുൺ ആനന്ദിനെതിരെ ചുമത്തിയ വധക്കേസിന് ആസ്പദമായ സംഭവം. ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ സുഹൃത്തായ തിരുവനന്തപുരം സ്വദേശിയായ വിജയരാഘവനുമായി വാക്കേറ്റമുണ്ടായി. തുടർന്നുണ്ടായ സംഘർഷത്തിൽ ഇയാളുടെ തലയ്ക്ക് മുന്നിലിരുന്ന ബിയർ കുപ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആകെ എട്ട് പ്രതികളാണ് കേസിലുള്ളത്. ഇതിൽ മുഖ്യപ്രതികളിലൊരാളാണിയാൾ.

മറ്റൊരു കേസ് ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു എന്നതാണ്. മറ്റ് രണ്ട് കേസുകളും ഭീഷണിപ്പെടുത്തി എന്നത് തന്നെ. സ്ഥിരം കുറ്റവാളിയും അക്രമവാസനയുമുള്ളയാളാണ് അരുൺ ആനന്ദെന്ന് തെളിയിക്കുന്നതാണ് ഈ കേസുകളെല്ലാം. 

Read More: ജീവനായി മല്ലടിച്ച് തൊടുപുഴയിലെ ഏഴ് വയസ്സുകാരൻ; അമ്മയുടെ സുഹൃത്ത് അരുൺ ആനന്ദ് കസ്റ്റഡിയിൽ

വ്യാഴാഴ്ച പുലർച്ചെയാണ് തലയോട്ടി പൊട്ടിയ നിലയിൽ കുഞ്ഞിനെ അമ്മയും സുഹൃത്തായ അരുൺ ആനന്ദും ചേർന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുവരുന്നത്. രക്തത്തിൽ കുളിച്ച കുഞ്ഞിന്‍റെ തലച്ചോറ് പുറത്തു വന്ന നിലയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡോക്ടർമാർ ചോദിച്ചപ്പോൾ കുട്ടിയുടെ അമ്മ ആദ്യം സോഫയിൽ നിന്ന് വീണ് തല പൊട്ടിയെന്നാണ് പറഞ്ഞത്. എന്നാൽ കുട്ടിയെ പരിശോധിച്ച ഡോക്ടർമാർക്ക് സംശയം തോന്നി. ബലമുള്ള എന്തോ വസ്തു വച്ച് തലയിലടിച്ച പോലെയായിരുന്നു കുട്ടിയുടെ പരിക്കുകൾ.

കുട്ടിയുടെ പരിചരണത്തിനായിരുന്നു ആദ്യ പരിഗണന നൽകേണ്ടത് എന്നതിനാൽ ആദ്യം ഡോക്ടർമാർ കുഞ്ഞിന് അടിയന്തരശസ്ത്രക്രിയ നടത്തി. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദിനോട് വിശദാംശങ്ങൾ ചോദിച്ചു. എന്നാൽ ചോദ്യം ചെയ്യലിനോട് ശരിക്ക് സഹകരിക്കാനോ പൊലീസ് നിർദേശിച്ചതു പോലെ ആംബുലൻസിൽ കയറാനോ ഇയാൾ തയ്യാറായില്ല. അപ്പോഴും അരുൺ ലഹരിയിലായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. 

എട്ട് മാസമായി അരുൺ ആനന്ദിനൊപ്പം താമസിക്കുകയായിരുന്നു ഈ യുവതിയും രണ്ട് കുട്ടികളും. കുട്ടികളുടെ അച്ഛൻ ഒരു വർഷം മുമ്പ് മരിച്ചിരുന്നു. ഇതിന് ശേഷമാണ് അരുണിനൊപ്പം യുവതി തൊടുപുഴയിൽ വന്ന് താമസമാക്കിയത്. ഏഴ് വയസ്സുകാരനെ ഒരു മാസം മുമ്പ് മാത്രമാണ് സ്കൂളിൽ ചേർത്തത്. 

തന്നെയും കുട്ടികളെയും ഇയാൾ ക്രൂരമായി മർദ്ദിക്കാറുണ്ടെന്നാണ് യുവതി മൊഴി നൽകിയത്. ആദ്യം ഉണ്ടായ കാര്യങ്ങൾ പൊലീസിനോട് പറയാതിരുന്നത് അരുൺ ആനന്ദിനെ ഭയന്നാണ്. ഇയാൾ മാരകമായി ഉപദ്രവിക്കാറുണ്ടെന്നും തുറന്ന് പറയാൻ ഭയമായിരുന്നെന്നും യുവതി പറയുന്നു. ഇവരുടെ മുഖത്തും കണ്ണിലും അടി കൊണ്ട് നീര് വന്ന് വീർത്ത പാടുകളുണ്ട്. അന്ന് രാത്രി യുവതിയും അരുണും പുറത്ത് പോയി വന്നപ്പോൾ ഇളയ കുഞ്ഞ് സോഫയിൽ മൂത്രമൊഴിച്ചത് കണ്ടു. അരുൺ മദ്യപിച്ച നിലയിലായിരുന്നു. മൂത്ത കുട്ടിയോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. ഉത്തരം കിട്ടാതായതോടെ കുഞ്ഞിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. 

Read More: 'അച്ഛൻ വടികൊണ്ട് തല്ലി, ചേട്ടനെ കൊന്നു', അരുൺ മർദ്ദിച്ചതിനെക്കുറിച്ച് ഇളയ കുഞ്ഞ് പറഞ്ഞത്

തടയാൻ ശ്രമിച്ചപ്പോൾ അമ്മയെയും ഇളയ കുഞ്ഞിനെയും ഇയാൾ വലിച്ചിട്ട് തല്ലി. അരുണിനെ ഭയമായിരുന്നു. മാരകമായി മർദ്ദിക്കുമായിരുന്നു. കുട്ടിയെ അന്ന് രാത്രി ഇയാൾ താഴെയിട്ട് പല തവണ ചവിട്ടി. അലമാരയ്ക്കുള്ളിൽ വച്ച് ഞെരിച്ചുവെന്നും കുട്ടികളുടെ അമ്മ പറയുന്നു.

Follow Us:
Download App:
  • android
  • ios