പരീക്ഷക്കിടെ വിദ്യാർത്ഥിയെ ശുചിമുറിയിൽ പോകാൻ അനുവദിക്കാത്ത സംഭവം: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
എസ്എസ്എൽസി പരീക്ഷക്കിടെ വിദ്യാർത്ഥിയെ ശുചിമുറിയിൽ പോകാൻ അനുവദിക്കാത്ത സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. അധ്യാപികക്കെതിരെ കുട്ടിയുടെ മാതാപിതാക്കൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകി.
കൊല്ലം: എസ്എസ്എൽസി പരീക്ഷക്കിടെ വിദ്യാർത്ഥിയെ ശുചിമുറിയിൽ പോകാൻ അനുവദിക്കാത്ത സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. അധ്യാപികക്കെതിരെ കുട്ടിയുടെ മാതാപിതാക്കൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകി.
കൊല്ലം കടയ്ക്കൽ ഹയർസെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. പരീക്ഷാഹാളിൽ വച്ച് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വിദ്യാർത്ഥി ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടത്. ഇൻവിജിലേറേറ്ററായിരുന്ന അധ്യാപിക അനുവദിക്കാത്തതിനെ തുടർന്ന് രണ്ട് മണിക്കൂറോളം വേദന സഹിച്ച് കുട്ടിക്ക് ഇരിക്കേണ്ടി വന്നു.
തുടർന്ന് പരീക്ഷാഹാളിൽ തന്നെ മലമൂത്ര വിസർജ്ജനം ചെയ്യേണ്ട നില വന്നു. ഡെസ്ക്കിൽ കമിഴ്ന്ന് കിടക്കുന്നത് കണ്ട ജീവനക്കാർ കാര്യം അന്വേഷിപ്പോഴാണ് വിവരം അറിഞ്ഞത്. ഇവരുടെ സഹായത്താൽ ശൗചാലയത്തിലെത്തി വസ്ത്രങ്ങൾ വൃത്തിയാക്കി തിരിച്ചെത്തുന്പോഴേക്കും പരീക്ഷാ സമയം കഴിഞ്ഞു.
സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. അധ്യാപികക്കെതിരെ വിദ്യാഭ്യാസ മന്ത്രി അടക്കമുളളവർക്ക് പരാതി നൽകാനൊരുങ്ങുകയാണ് രക്ഷിതാക്കൾ. വിഷയം പരീക്ഷാ സൂപ്രണ്ടിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചെന്നാണ് ടീച്ചറിന്റെ വിശദീകരണം.