അമ്മയുടെ ക്രൂരമർദനത്തിനിരയായി മരിച്ച മൂന്നുവയസുകാരന്‍റെ മൃതദേഹം സംസ്‌കരിച്ചു; അച്ഛൻ അറസ്റ്റിൽ
കേസില്‍ അച്ഛനെയും പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തി. സംസ്കരിക്കുന്നതിന് മുൻപ് മൃതദേഹം അവസാനമായി കാണാൻ മാതാപിതാക്കൾക്ക് പോലീസ് അവസരമൊരുക്കി. മകന്‍റെ മൃതദേഹം കണ്ട ഇരുവരും പൊട്ടിക്കരഞ്ഞു.
കൊച്ചി: ആലുവയിൽ അമ്മയുടെ ക്രൂരമർദനത്തിനിരയായി മരിച്ച മൂന്നുവയസുകാരന്‍റെ മൃതദേഹം സംസ്‌കരിച്ചു. കളമശ്ശേരി പലയ്‌ക്കാമുകൾ പള്ളിയിൽ മതാചാര ചടങ്ങുകളോടെ നാട്ടുകാരാണ് മൃതദേഹം ഖബറടക്കിയത്. കേസില്‍ അച്ഛനെയും പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി കളമശ്ശേരി മെഡിക്കൽ കോളേജിലാണ് മൃതദേഹം സൂക്ഷിച്ചത്. സംസ്കരിക്കുന്നതിന് മുൻപ് മൃതദേഹം അവസാനമായി കാണാൻ മാതാപിതാക്കൾക്ക് പോലീസ് അവസരമൊരുക്കി. മകന്‍റെ മൃതദേഹം കണ്ട ഇരുവരും പൊട്ടിക്കരഞ്ഞു.
ബംഗാൾ സ്വദേശിയായ അച്ഛന്‍റെയും ജാർഖണ്ഡ് സ്വദേശിനിയായ അമ്മയുടേയും ബന്ധുക്കളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കലക്ടറുടെ നിർദേശപ്രകാരം നാട്ടുകാരാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്.
അച്ഛനെയും കേസില്‍ പ്രതിചേർത്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. അമ്മയുടെ അറസ്റ്റ് നേരത്തെ രേഖപെടുത്തി റിമാൻഡ് ചെയ്തിരുന്നു. മാതാപിതാക്കൾ ഇവർതന്നെ ആണോ എന്നുറപ്പിക്കാൻ DNA പരിശോധനയും നടത്തും.