തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ നിർണായക വഴിത്തിരിവ്
തിരുവനന്തപുരം ആറ്റുകാൽ ഷോപ്പിംഗ് കോപ്ലക്സിലെ ഒരു ജ്വല്ലറി മാനേജറായ മലപ്പുറം സ്വദേശി ഹക്കീമാണ് സ്വർണം വാങ്ങിയിരുന്നതെന്ന് ഡിആർഐ അറിയിച്ചു. ഇയാൾ ഒളിവിലാണ്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ കടത്ത് കേസിൽ സ്വർണം വാങ്ങിയിരുന്നയാളെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം ആറ്റുകാൽ ഷോപ്പിംഗ് കോപ്ലക്സിലെ ഒരു ജ്വല്ലറി മാനേജറായ മലപ്പുറം സ്വദേശി ഹക്കീമാണ് സ്വർണം വാങ്ങിയിരുന്നതെന്ന് ഡിആർഐ അറിയിച്ചു. ഇയാൾ ഒളിവിലാണ്.
ഹക്കീമിന്‍റെ തിരുവനന്തപുരത്തെയും മലപ്പുറത്തെയും വീടുകളിൽ ഡിആർഐ റെയ്ഡ് നടത്തി. മുഖ്യ കണ്ണി അഭിഭാഷകനായ ബിജുമോഹനെതിരെ ഡിആർഐ ലുക്ക് ഔട്ട് നോട്ടീസിറക്കി. ഇതിനിടെ ബിജു മുൻ കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ബിജു മോഹൻ മുമ്പും കേസിൽ പ്രതിയായിട്ടുണ്ട്. വ്യാജ അരിഷ്ടം വിറ്റതിനാണ് എക്സൈസ് അന്ന് പിടികൂടിയത്. അറസ്റ്റ് ചെയ്ത ബിജുവിനെ ജാമ്യത്തിൽ വിട്ടു. 2000 രൂപ പിഴയ്ക് കോടതി ശിക്ഷിക്കുകയും ചെയ്തു. 2003ലാണ് ബിജുവിൽ നിന്നും വ്യാജ അരിഷ്ടം പിടിച്ചത്.
സ്വർണ കടത്തു കേസിൽ കസ്റ്റംസ് സൂപ്രണ്ടിന്‍റെയും രണ്ട് ഇൻസ്പെക്ടർമാരുടെയും വീട്ടിൽ ഡിആർഐ റെയ്ഡ് നടത്തി. അതിനിടെ ബിജുവുമായി ബന്ധമുള്ള സിന്ധു എന്ന സ്ത്രീയെ ചോദ്യം ചെയ്ത ശേഷം ഡിആർഐ വിട്ടയച്ചു. ബിജുമോഹനെ പിടികൂടാൻ ഡിആർഐക്ക് കഴിഞ്ഞിട്ടില്ല. ബിജു വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാതിനാലാണ് ലുക്ക് നോട്ടീസിറക്കിയത്. ബിജുവിന്‍റെ സഹായിയായ വിഷ്ണുവിന് വേണ്ടിയും അന്വേഷണം പുരോഗമിക്കുകയാണ്. സ്ത്രീകളെ മറയാക്കിയായിരുന്നു സ്വർണ കടത്ത് നടത്തിയിരുന്നതെന്നാണ് ഡിആർഐയുടെ അന്വേഷണത്തിൽ വ്യക്തമാകുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തുവന്ന തിരുമല സ്വദേശി സുനിലിന്‍റെയും സെറീന ഷാജിയുടെയും ബാഗിൽ നിന്ന് 25 കിലോ സ്വർണം ഡിആർഐ പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. വിമാനത്താവളത്തിനുള്ളിൽ കള്ളകടത്തുകാർക്ക് സഹായം ലഭിച്ചുവെന്ന സംശയം ഡിആർഐക്ക് ഉണ്ടായിരുന്നു. പിടിലായവരുടെ മൊഴികളിൽ നിന്നും സഹായം ചെയ്തവരെ കുറിച്ചുള്ള ചില സൂചനകളും ലഭിച്ചതോടെയാണ് അന്വേഷണം ഊർജ്ജിതമാക്കിയത്.
സ്വർണം പുറത്തേക്ക് കടത്താൻ സഹായിക്കുന്ന ആറ് താൽക്കാലിക ജീവനക്കാർ നേരത്തെ പിടിയിലായിരുന്നു. ഇവരിൽ നിന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വർണ വേട്ടയിലേക്ക് നീങ്ങാനുള്ള വിവരങ്ങള്‍ അന്വേഷണ ഏജൻസികള്‍ക്ക് ലഭിച്ചത്.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |