നാലാമത്തെ കേസിലും ജോളിയെ അറസ്റ്റ് ചെയ്ത് പൊലീസ്: നടപടി മാത്യുവിന്റെ കൊലപാതകത്തിൽ
കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യപ്രതി ജോളിയെ നാലാമത്തെ കേസിലും അറസ്റ്റ് ചെയ്ത് പൊലീസ്. മഞ്ചാടിയിൽ മാത്യുവിന്‍റെ മരണത്തിലാണ് അറസ്റ്റ്. ജോളിയുടെ വ്യാജ സർട്ടിഫിക്കറ്റുകളെ പറ്റി പരിശോധിക്കാൻ അന്വേഷണസംഘം.
കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യ പ്രതി ജോളിയെ ഒരു കേസിൽ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചാടിയിൽ മാത്യു വധക്കേസിലാണ് ഇന്ന് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊയിലാണ്ടി സിഐ കോഴിക്കോട് ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ ബുധനാഴ്ച ജോളിയെ കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് ജോളി അറസ്റ്റിലാകുന്ന നാലാമത്തെ കേസാണിത്.
നേരത്ത പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ജോളിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്നു. ആൽഫൈൻ വധക്കേസിൽ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് താമരശേരി കോടതിയിൽ ഹാജരാക്കി ജില്ലാ ജയിലിലേക്ക് മാറ്റിയത്.
ജോളി വിദ്യാഭ്യാസ രേഖകൾ വ്യാജമായി നിർമിച്ച സംഭവത്തിൽ അന്വേഷണം എംജി, കേരള സർവകലാശാലകളിലേക്കും അന്വേഷണസംഘം വ്യാപിപ്പിക്കുകയാണ്. പ്രീഡിഗ്രി വിജയിച്ചിട്ടില്ല എന്ന് പൊലീസ് കണ്ടെത്തിയ ജോളിയുടെ പേരിൽ നിലവിൽ എംജി സർവകലാശാലയുടെ ബികോം, കേരള സർവകലാശാലയുടെ എംകോം സർട്ടിഫിക്കറ്റുകളാണ് ഉള്ളത്. പൊലീസ് സംഘം ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ഇന്ന് രണ്ട് സർവകലാശാലകളിലുമെത്തും. പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളാണ് കൂടത്തായിയിലെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തത്.
സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പു വരുത്താൻ പൊലീസ് സർവകലാശാല രജിസ്ട്രാർമാർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞാൽ ജോളി മുമ്പും വ്യാജരേഖ ചമച്ചിട്ടുണ്ടെന്ന് തെളിയിക്കാൻ പൊലീസിന് സാധിക്കും.