മൊബൈല്‍ മോഷണത്തില്‍ അറസ്റ്റ്; ജാമ്യം, ഒന്നര ലക്ഷത്തോളം രൂപയുടെ മൊബൈലുമായി വീണ്ടും പിടിയിൽ
- മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ പിടിയിലായ പ്രതി
- ജാമ്യത്തിലിറങ്ങി ഒരു മാസത്തിനിടയില്‍ വീണ്ടും മോഷണക്കേസില്‍ പിടിയില്‍
- കൈവശമുണ്ടായിരുന്നത് ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന മൊബൈല്‍
കോഴിക്കോട്: കോയമ്പത്തൂർ സ്വദേശിയായ സ്വർണ വ്യാപാരിയുടെ വിലകൂടിയ മൊബൈൽ ഫോൺ മോഷ്ട്ടിച്ച യുവാവ് പിടിയിൽ. കോഴിക്കോട് നാദാപുരം, അരൂർ, ചാലുപറമ്പത്ത് സ്വദേശി റഫീഖ് (38)ആണ് പിടിയിലായത്. നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ അഷ്‌റഫിന്റെ നേതൃത്വത്തിൽ ഉള്ള പ്രതേക അന്വേഷണ സംഘത്തിന്റെ സഹായത്തോടെ തമിഴ്നാട് പോത്തനൂർ പോലീസ് പിടികൂടിയത്.
മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞു കോയമ്പത്തൂരിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന വെങ്കിടേഷ് എന്നയാളുടെ മൊബൈൽ ഫോൺ അതിവിദഗ്ധമായി പ്രതി കൈക്കലാക്കുകയായിരുന്നു. സമാനമായ കേസിൽ കോഴിക്കോട് കസബ സ്റ്റേഷനിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതി ജാമ്യത്തിൽ ഇറങ്ങി ഒരു മാസത്തിനകമാണ് വീണ്ടും പിടിയിലായത്.
അന്ന് വടകരയിൽ ഒരു പള്ളിയിൽ നിന്നായിരുന്നു മൊബൈൽ ഫോൺ മോഷ്ട്ടിച്ചത്. നോർത്ത് അസിസ്റ്റന്റ് കമീഷണറുടെ പ്രത്യേക അനേഷണ സംഘത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പോലിസുമായ് ചേർന്നു നടത്തിയ അനേഷണത്തിനൊടുവിൽ പോത്തനൂർ സബ് ഇൻസ്‌പെക്ടർ ശിവചന്തിരൻ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ കോയമ്പത്തൂർ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അനേഷണ സംഘത്തിൽ സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഒ മോഹൻദാസ്, സിവിൽ പോലീസ് ഓഫീസർമാരായ ഷാലു എം,പ്രപിൻ കെ ,ഹാദിൽ കുന്നുമ്മൽ തമിഴ്നാട് പൊലീസിലെ സെന്തിൽകുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.