മിണ്ടാപ്രാണിയോട് ക്രൂരത; നായയെ കാറിന് പിന്നിൽ കെട്ടിവലിച്ചു; യുവാവ് അറസ്റ്റിൽ
രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിലെ കെൽവ പ്രദേശത്താണ് മീറ്ററുകളോളം നായയെ കാറിന് പിന്നിൽ കെട്ടി റോഡിലൂടെ വലിച്ചു കൊണ്ടുപോയത്. വീഡിയോ വൈറലായതിനെ തുടർന്നാണ് ഈ സംഭവം പൊലീസിന്റെ ശ്രദ്ധയിൽ പെടുന്നത്.
ഉദയ്പൂർ: കാറിന് പിന്നിൽ നായയെ കെട്ടിവലിച്ച സംഭവത്തിൽ ഉദയ്പൂർ സ്വദേശിയായ ബാബു ഖാൻ എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമപ്രകാരമാണ് അറസ്റ്റ്. രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിലെ കെൽവ പ്രദേശത്താണ് മീറ്ററുകളോളം നായയെ കാറിന് പിന്നിൽ കെട്ടി റോഡിലൂടെ വലിച്ചു കൊണ്ടുപോയത്. വീഡിയോ വൈറലായതിനെ തുടർന്നാണ് ഈ സംഭവം പൊലീസിന്റെ ശ്രദ്ധയിൽ പെടുന്നത്. വെളളിയാഴ്ച രാത്രി ശോഭഗ്പുര പ്രദേശത്ത് നിന്നാണ് നായയുടെ ജഡം കണ്ടെടുത്തിരുന്നു.
തന്റെ വീട്ടിലെ ഗാരേജിൽ തെരുവുനായയുടെ ജഡം കണ്ടെടുത്തതിനെ തുടർന്ന് അത് ഉപേക്ഷിക്കാൻ കാറിന് പിന്നിൽ കെട്ടി വലിച്ചു കൊണ്ടുപോയതാണെന്ന് ബാബു ഖാൻ പൊലീസിനോട് വെളിപ്പെടുത്തി. ആ സമയത്താണ് ആരോ ഈ വീഡിയോ ഷൂട്ട് ചെയ്തതെന്നും ബാബു ഖാൻ പറഞ്ഞു എന്നാൽ കാറിന് പിന്നിൽ കെട്ടിവലിക്കുന്ന സമയത്ത് നായയ്ക്ക് ജീവനുണ്ടായിരുന്നു എന്ന് ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു. ഗുരുതരമായി പരിക്കേറ്റിട്ടാണ് നായ ചത്തതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
അതിഗുരുതരമായ പരിക്കും രക്തത്തിൽ ബാക്ടീരിയ കലർന്നുണ്ടാകുന്ന അണുബാധയും മൂലമാണ് നായ ചത്തത്. കാറിന് പിന്നിൽ വളരെയധികം ദുരം വലിച്ചു കൊണ്ട് പോയപ്പോഴാണ് ഇത് സംഭവിച്ചിരിക്കുന്നത്. കെൽവ പൊലീസ് ഓഫീസർ വിശദീകരിച്ചു. ഞായറാഴ്ച ബാബു ഖാനെ അറസ്റ്റ് ചെയ്തെങ്കിലും അയാൾക്ക് ജാമ്യം ലഭിച്ചു. ഉടൻ തന്നെ അയാൾക്കെതിരെ കുറ്റപത്രം തയ്യാറാക്കി സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൃഗങ്ങൾക്കെതിരെയുളള ക്രൂരത തടയുന്ന 429 വകുപ്പ് പ്രകാരമാണ് അറസ്റ്റ്. മനുഷ്യരഹിതമായ നീചപ്രവർത്തി എന്നാണ് മൃഗസംരക്ഷണ സംഘടനകൾ ഈ സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.