മണികണ്ഠേശ്വരം സംഘർഷം; ആറ് പൊലീസുകാര്‍ക്കും ജില്ലാ പ്രസിഡന്റടക്കമുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും പരിക്ക്
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റും. ജില്ലാ പ്രസിഡന്‍റ് വിനീത്, സംസ്ഥാന കമ്മിറ്റിയംഗം പ്രതിന്‍ സാജ് കൃഷ്ണ എന്നിവരുൾപ്പെടെ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് സംഭവത്തിൽ പരിക്കേറ്റു.
തിരുവനന്തപുരം: നെട്ടയം മണികണ്ഠേശ്വരത്ത് ബിജെപി-സിപിഎം സംഘർഷത്തെ തുടർന്ന് പരിക്കേറ്റവരിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റും. ജില്ലാ പ്രസിഡന്‍റ് വിനീത്, സംസ്ഥാന കമ്മിറ്റിയംഗം പ്രതിന്‍ സാജ് കൃഷ്ണ എന്നിവരുൾപ്പെടെ അഞ്ച് ഡി വൈ എഫ് ഐ പ്രവർത്തകർക്ക് സംഭവത്തിൽ പരിക്കേറ്റു. സംഘര്‍ഷസമയത്ത് സ്ഥലത്തുണ്ടായിരുന്ന ആറു പൊലീസുകാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.
ഇന്ന് രാവിലെ ഡിവൈഎഫ്ഐ പതാക ദിനാചരണത്തോടനുബന്ധിച്ചാണ് പ്രശ്നങ്ങളുടെ തുടക്കം. രാവിലെ ഉയർത്തിയ പതാക ആർഎസ്എസ് പ്രവർത്തകർ തകർത്തുവെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു. തുടർന്ന് കേസിൽ പരാതി നൽകാൻ പോയ ഡിവൈഎഫ്ഐ പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. മണികണ്ഠേശ്വരം ക്ഷേത്രത്തിന് മുന്നിൽ വച്ചാണ് സംഘർഷമുണ്ടായത്.
പതാക തകര്‍ത്തതിനെതിരെ പരാതി കൊടുക്കാന്‍ പോയ പ്രവര്‍ത്തകരെ ആര്‍.എസ്.എസ്-ബി.ജെ.പി സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. അതേ സമയം വട്ടിയൂർക്കാവിനെ കണ്ണൂരാക്കാനാണ് സിപഎമ്മിന്‍റെ ശ്രമമെന്ന് ബിജെപി പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 2 ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
നേരത്തെ തന്നെ സിപിഎം-ബിജെപി സംഘർഷം നിലനിൽക്കുന്ന സ്ഥലമാണ് മണികണ്ഠേശ്വരം. മുമ്പ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ ഇരു വിഭാഗങ്ങളും തമ്മിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്.