കൊല്ലപ്പെട്ട അമ്മയെ മകന്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നെന്ന് നാട്ടുകാര്‍, യുവാവിനെതിരെ സഹോദരിയും
സാവിത്രിയെ കാണാതാകുന്നതിന്‍റെ തലേദിവസവും രാത്രിയില്‍ സുനില്‍കുമാര്‍ സാവിത്രി അമ്മയെ ഉപദ്രവിച്ചിരുന്നു. അടികൊണ്ട ഇവര്‍ ഉച്ചത്തില്‍ നിലവിളിച്ചത് കേട്ടിരുന്നതായി സമീപവാസികൾ പറയുന്നു .
കൊല്ലം: കാണാതായെന്ന് കരുതിയ കൊല്ലം ചെമ്മാമുക്ക് നീതി നഗറിലെ വയോധിക സാവത്രിയെ മകന്‍ ക്രൂരമായി കൊന്ന് കുഴിച്ചുമൂടിയെന്നാണ് പൊലീസ് കണ്ടെത്തല്‍. മിക്ക ദിവസങ്ങളിലും മദ്യപിച്ചെത്തുന്ന മകൻ സുനില്‍കുമാര്‍ അമ്മ സാവിത്രിയെ ഉപദ്രവിക്കുന്നത് പതിവായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. സാവിത്രിയെ കാണാതാകുന്നതിന്‍റെ തലേദിവസവും രാത്രിയില്‍ സുനില്‍കുമാര്‍ സാവിത്രി അമ്മയെ ഉപദ്രവിച്ചിരുന്നു. അടികൊണ്ട ഇവര്‍ ഉച്ചത്തില്‍ നിലവിളിച്ചത് കേട്ടിരുന്നതായി സമീപവാസികൾ പറയുന്നു . പിന്നീട് ബോധരഹിതയായി കിടക്കുന്ന സാവിത്രിയെ അയല്‍വാസികള്‍ കണ്ടെങ്കിലും സുനില്‍കുമാര്‍ ആരേയും വീട്ടിലേക്ക് അടുപ്പിച്ചില്ല . പിറ്റേന്ന് മുതൽ ഇവരെ കാണാനില്ലാതായി. ഇവരെ തേടിയെത്തിയ മകളോട് അമ്മ എവിടെ പോയെന്ന് അറിയില്ലെന്നായിരുന്നു സുനില്‍കുമാര്‍ പറഞ്ഞത് .
ബന്ധുവീടുകളിലും ആശുപത്രികളിലുമെല്ലാം അന്വേഷിച്ചശേഷം കഴിഞ്ഞ മാസം ഏഴാം തിയതി മകൾ ലാലി കൊല്ലം ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി . സാവിത്രിക്കൊപ്പം താമസിച്ചിരുന്ന സുനില്‍കുമാറിനെ പലവട്ടം വിളിച്ച് ചോദ്യം ചെയ്തെങ്കിലും തനിക്ക് ഒന്നും അറിയില്ലെന്ന നിലപാടാണ് ഇയാളെടുത്തത് . അന്വേഷണം തുടരുന്നതിനിടയില്‍ ഇയാൾ ഒളിവില്‍പോയി . പിന്നീട് കണ്ടെത്തിയശേഷം ഇയാളെയും കൂട്ടി വീട്ടിലെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിനോട് ചേര്‍ന്ന് കുഴിച്ചുമൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത് . ഇതോടെ അമ്മയെ തല്ലിക്കൊന്നതാണെന്ന് മകൻ സുനില്‍കുമാര്‍ സമ്മതിക്കുകയായിരുന്നു. മൃതദേഹം കുഴിച്ചിടാനും മറ്റും സുനിലിനെ സഹായിച്ചെന്ന് കരുതുന്ന കുട്ടൻ എന്നയാള്‍ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട് . ഫൊറൻസിക് വിദഗ്ധരെത്തി വീട്ടുവളപ്പില്‍ തന്നെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി.