പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന് കൂടെ താമസിപ്പിച്ചു; കരമന കൊലപാതകക്കേസിലെ ഒന്നാം പ്രതിയ്ക്കെതിരെ പോക്സോ കേസ് ചുമത്തി
കേസന്വേഷണത്തിന്റെ ഭാഗമായി നേമം പൊലീസ് വിഷ്ണുവിന്റെ വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമാകുന്നത്. തുടർന്ന് പെൺകുട്ടിയുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു
തിരുവനന്തപുരം: കരമന അനന്തു വധക്കേസിലെ ഒന്നാം പ്രതി വിഷ്ണുവിനെതിരെ പോക്സോ കേസ് കൂടി ചുമത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന് കൂടെ താമസിപ്പിച്ച കേസിലാണ് പോക്സോ ചുമത്തിയത്.
നാല് മാസങ്ങൾക്ക് മുമ്പാണ് വിഷ്ണു കരമന തളിയിൽ സ്വദേശിയായ പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. പത്താംക്ലാസുകാരിയായ പെൺകുട്ടി അന്ന് മുതൽ പഠനം നിർത്തി. അനന്തു വധക്കേസിൽ വിഷ്ണുവും രണ്ട് സഹോദരങ്ങളും റിമാൻഡിലായതോടെ പെൺകുട്ടിയും വിഷ്ണുവിന്റെ മാതാപിതാക്കളും മാത്രമായി വീട്ടിൽ.
കേസന്വേഷണത്തിന്റെ ഭാഗമായി നേമം പൊലീസ് വിഷ്ണുവിന്റെ വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമാകുന്നത്.
തുടർന്ന് പെൺകുട്ടിയുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. കഴിഞ്ഞ മാസം 12നാണ് അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നത്.വിഷ്ണു ഉൾപ്പെടെ 12 പേരാണ് കേസിലെ പ്രതികൾ.