വ്യാപാരിയുടെ കയ്യില്‍ നിന്നും 75 ലക്ഷം തട്ടിയെടുത്തു; പത്തുപേര്‍ അറസ്റ്റില്‍
ഭൂമി ഇടപാടിനെന്ന് പറഞ്ഞ് പൂവ്വാറിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ വ്യാപാരിയുടെ കൈവശം 75 ലക്ഷം രൂപയുണ്ടായിരുന്നു.
തിരുവനന്തപുരം: ഭൂമിവാങ്ങാനായി വ്യാപാരി കൊണ്ടുവന്ന 75 ലക്ഷം തട്ടിയെടുത്ത 10 പേരെ പൂവ്വാർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്നും 28 ലക്ഷം രൂപയും പൊലീസ് പിടിച്ചു. മുജീബ്, അർഷാദ്, ഹുസൈൻ, ഹാജ, സുജീർ, ഷംനാദ്, അസീം, ജീവരിഖാൻ, സുഭാഷ്, അരുണ്‍ ദേവ് എന്നിവരാണ് പിടിയിലായത്. ഇനി രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഞായാറാഴ്ച രാവിലെയാണ് ആറ്റിങ്ങൽ സ്വദേശിയായ അബ്ദുള്‍ നജീമിൽ നിന്നും പ്രതികള്‍ പണം തട്ടിയെടുത്തത്. സ്വർണ വ്യാപാരിയായ അബ്ദുള്‍ നജീമും പൂന്തുറ സ്വദേശിയായ മുജീബുമായി അടുപ്പത്തിലായിരുന്നു. നേരത്തെയും ഇരുവരും തമ്മിൽ സ്വർണത്തിന്‍റെയും ഭൂമിയുടെയും ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഇത് മുതലാക്കിയാണ് മുജീബ് ഗൂഡാലോചന നടത്തിയത്.
ഭൂമി ഇടപാടിനെന്ന് പറഞ്ഞ് പൂവ്വാറിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ വ്യാപാരിയുടെ കൈവശം 75 ലക്ഷം രൂപയുണ്ടായിരുന്നു.
ഹോട്ടലിൽ സംസാരിച്ചിരിക്കെ മുജീബിന്‍റെ നിർദ്ദേശ പ്രകാരം പലഭാഗത്തായി നിന്ന അക്രമിസംഘം മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു. വ്യാപാരിയെ തെറ്റിദ്ധരിപ്പിക്കാൻ അക്രമിസംഘം മുജീബിനെയും തട്ടികൊണ്ടുപോയി. കണക്കിൽപ്പെടാത്ത പണമായതിനാൽ പരാതി നൽകില്ലെന്നു നിഗമനത്തിലായിരുന്നു അക്രമികള്‍. പക്ഷെ പണം നഷ്ടപ്പെട്ട വ്യാപാരി പൂവ്വാർ സ്റ്റേഷനിലെത്തി പരാതി നൽകി.