നെടുമ്പാശ്ശേരിയില്‍ മദ്യവും മയക്കുമരുന്നും വാങ്ങാൻ സ്കൂൾ കുത്തിതുറന്ന് മോഷണം: കുട്ടികളടങ്ങുന്ന സംഘം പിടിയില്‍
- മദ്യവും മയക്കു മരുന്നും വാങ്ങാൻ സ്കൂൾ കുത്തിതുറന്നു മോഷണം
- നായത്തോട് മഹാകവി ജി മെമ്മോറിയൽ ഹൈസ്കൂളിലാണ് മോഷണം
- മുറി കുത്തിത്തുറന്ന് മൂന്ന് ലാപ്ടോപ്പുകളും ഒരു ആംപ്ലിഫയറും ഇവർ കൈക്കലാക്കി
കൊച്ചി: മദ്യവും മയക്കു മരുന്നും വാങ്ങാൻ സ്കൂൾ കുത്തിതുറന്നു മോഷണം നടത്തിയ കുട്ടികളടക്കമുള്ള സംഘത്തെ നെടുന്പാശേരി പൊലീസ് പിടികൂടി. നായത്തോട് മഹാകവി ജി മെമ്മോറിയൽ ഹൈസ്കൂളിലാണ് മൂന്നംഗ സംഘം മോഷണം നടത്തിയത്.
അങ്കമാലി ചെറിയ വാപ്പാലശ്ശേരി സ്വദേശിയായ വിനു മണിയും രണ്ടു കുട്ടികളും ചേർന്നാണ് സ്കൂളിൽ മോഷണം നടത്തിയത്. ആഗസ്റ്റ് രണ്ടിന് രാത്രി ഹൈസ്കൂളിലെ ഓഫീസ് മുറി കുത്തിത്തുറന്ന് മൂന്ന് ലാപ്ടോപ്പുകളും ഒരു ആംപ്ലിഫയറും ഇവർ കൈക്കലാക്കി.
ലാപ്ടോപ്പുകൾ മൂവരും കൈവശം വച്ചു. ആംപ്ലിഫയർ അങ്കമാലിയിലെ ഒരു സ്ഥാപനത്തിൽ വിൽക്കുകയും ചെയ്തു. അങ്കമാലിയിൽ കഴിഞ്ഞ മാസം മൊബൈൽ ഷോപ്പിൽ നടന്ന മോഷണ ശ്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് ഇവർ പിടിയിലായത്. മയക്കുമരുന്നും മദ്യവും വാങ്ങാൻ പണം കണ്ടെത്താനാണ് ഇവർ മോഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പ്രതികളിലൊരാൾ തൊടുപുഴയിൽ നടന്ന എറ്റിഎം കവർച്ച കേസിലും പ്രതിയാണ്. പ്രതികളിലൊരാളായ വിനുമണിക്കെതിരെ ചെങ്ങമനാട് ഉൾപ്പെടെയുള്ള പൊലീസ് സ്റ്റേഷനുകളിലായി മൂന്ന് കേസുകളുണ്ട്. കവർച്ച നടത്തിയ സംഘവുമായി പോലീസ് സ്കൂളിലെത്തി തെളിവെടുപ്പ് നടത്തി.