സ്വകാര്യ ബസിൽ ബാലികക്ക് പീഡനം; അതിക്രമം സഹയാത്രിക മൊബൈലിൽ പകർത്തി പൊലീസിന് കൈമാറി
സ്വകാര്യ ബസിൽ വച്ച് പതിനഞ്ച് വയസിന് താഴേയുള്ള പെൺകുട്ടിയോട് കണ്ടക്ടർ മോശമായി പെരുമാറുകയായിരുന്നു. ഇത് പലതവണ ആവർത്തിച്ചപ്പോൾ തൊട്ടടുത്തുണ്ടായിരുന്ന സഹയാത്രിക ദൃശ്യങ്ങൾ ഫോണിൽ പകർത്തി.
മലപ്പുറം: മലപ്പുറം തിരൂരിൽ സ്വകാര്യ ബസിൽ ബാലികക്ക് പീഡനം. ലൈംഗികാതിക്രമം സഹയാത്രിക മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തി പൊലീസിന് കൈമാറി. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകാൻ തയ്യാറായിട്ടില്ല. എന്നാൽ ദൃശ്യം പരിശോധിച്ച് തുടർ നടപടികളെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെയാണ് സംഭവം നടന്നത്. സ്വകാര്യ ബസിൽ വച്ച് പതിനഞ്ച് വയസിന് താഴേയുള്ള പെൺകുട്ടിയോട് കണ്ടക്ടർ മോശമായി പെരുമാറുകയായിരുന്നു. ഇത് പലതവണ ആവർത്തിച്ചപ്പോൾ തൊട്ടടുത്തുണ്ടായിരുന്ന സഹയാത്രിക ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ശേഷം വിദേശത്തുള്ള അവരുടെ ഭർത്താവിന് ദൃശ്യങ്ങൾ അയച്ചുകൊടുത്തു. തുടർന്ന് ഭർത്താവ് അവിടെ നിന്ന് പൊലീസിന്റെ സൈബർ സെല്ലിലേക്ക് ദൃശ്യങ്ങൾ കൈമാറുകയുമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
സംഭവം നടക്കുമ്പോൾ പെൺകുട്ടിയോടൊപ്പം പ്രായമായ ഒരു സ്ത്രീയും ഉണ്ടായിരുന്നു. അവരോട് സഹയാത്രിക പരാതി നൽകണമെന്ന് പറഞ്ഞപ്പോൾ അതിന് തയ്യാറല്ല എന്നായിരുന്നു മറുപടി എന്നാണ് വിവരം. ഇതേതുടർന്നാണ് സഹയാത്രിക ദൃശ്യങ്ങൾ പൊലീസിന് കൈമാറിയത്. തിരൂരിൽ നിന്നും കൂട്ടായിലേക്ക് പോകുകയായിരുന്ന ബസിലാണ് ബാലികയ്ക്ക് നേരെ അതിക്രമം നടന്നതെന്ന് പൊലീസ് പറയുന്നു.