വട്ടപ്പാറ വിനോദ് കൊലപാതകം: ഭാര്യയുടെ കാമുകൻ മനോജ് പിടിയിൽ
സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായ ഭാര്യയെ വിശദമായി ചോദ്യം ചെയ്യാനോ കുട്ടിയുടെ മൊഴിയെടുക്കാനോ ബന്ധുക്കള്‍ നൽകിയ സൂചന പിന്തുടരാനോ പൊലീസ് തയ്യാറായില്ലെന്ന് ആക്ഷേപമുയർന്നിരുന്നു
വട്ടപ്പാറ: വട്ടപ്പാറ വിനോദ് കൊലക്കേസിൽ ഭാര്യയുടെ കാമുകൻ മനോജ് പിടിയിൽ. രണ്ടു ദിവസം വട്ടപ്പാറ കല്ലയം സ്വദേശി മുമ്പാണ് വിനോദിനെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ വീടിന് സമീപം കണ്ടെത്തിയത്. വട്ടപ്പാറ പൊലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെക്കുറിച്ചുള്ള സംശയങ്ങള്‍ വിനോദിന്‍റെ ബന്ധുക്കള്‍ പൊലീസിനോട് അന്നു തന്നെ പറഞ്ഞിരുന്നു. പക്ഷെ സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായ ഭാര്യയെ വിശദമായി ചോദ്യം ചെയ്യാനോ കുട്ടിയുടെ മൊഴിയെടുക്കാനോ ബന്ധുക്കള്‍ നൽകിയ സൂചന പിന്തുടരാനോ പൊലീസ് തയ്യാറായില്ലെന്ന് ആക്ഷേപമുയർന്നിരുന്നു.
വിനോദിന്‍റെ ആറ് വയസ്സുള്ള മകന്‍റെ രഹസ്യമൊഴി ഇന്നലെയാണ് രേഖപ്പെടുത്തിയത്. വീട്ടിൽ നിന്നും ഒരാള്‍ അച്ഛനെ മർദ്ദിച്ചശേഷം ഇറങ്ങി ഓടുന്നത് കണ്ടുവെന്നാണ് കുട്ടിയുടെ മൊഴി. ഇതേതുടർന്ന് വിനോദിൻറെ ഭാര്യയെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചിരുന്നു. നഗരത്തിലുള്ള ഗുണ്ടയെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായും ഉന്നത പൊലീസുദ്യോഗസ്ഥർ പറഞ്ഞിരുന്നു. വട്ടപ്പാറ സിഐ ബിജുലാലാണ് കേസ് അന്വേഷിച്ചത്.
വട്ടപ്പാറ സ്വദേശിയായ സുശീലയുടെ കൊലപാതകത്തിലും വിനോദിന്‍റെ കൊലപാതകത്തിലും പ്രതിയെ പിടികൂടാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. ഒരു മാസം മുമ്പാണ് വട്ടപ്പാറ സുശീലയുടെ അഴുകിയ മൃതദേഹം വീട്ടീനുള്ളിൽ കണ്ടെത്തിയത്. സുശീലയുടെ ആഭരണങ്ങളും വീട്ടിനുള്ളിലെ പണവും മോഷ്ടിക്കപ്പെട്ടിരുന്നു. ഫോണ്‍ വിശദാംശങ്ങള്‍ അടിസ്ഥാനത്തിൽ ഷാഡോ പൊലീസ് മുംബൈയിൽ നിന്നും സംശയമുള്ള ഒരാളെ പിടിച്ചു.
ആദ്യം കുറ്റം സമ്മതിച്ച പ്രതിയെ തെളിവുകളില്ലെന്ന് പറഞ്ഞ് വിട്ടയച്ചു. നഗരത്തിലെ ചില പൊലീസുകാർക്ക് മയക്കുമയരുന്ന സംഘങ്ങളുടെ വിവരങ്ങള്‍ നൽകുന്ന ഒരാളെയാണ് കസ്റ്റഡയിലെടുത്തിരുന്നത്. പക്ഷെ, ഇയാളെ വിട്ടയച്ചശേഷം അന്വേഷണം കാര്യമായി മുന്നോട്ടു നീങ്ങിയില്ല. മൃതദേഹം കിടന്ന വീട്ടിൽ നിന്നും കൃത്യമായ ശാത്രീയ തെളിവുകളും പൊലീസ് ശേഖരിച്ചില്ലെന്ന ആക്ഷേപമുണ്ടായിരുന്നു.