മന്ത്രവാദിനിയെന്ന് ആരോപിച്ച് 55കാരിയെ മർദ്ദിച്ച്, വസ്ത്രങ്ങൾ കീറി, മനുഷ്യ മൂത്രം കുടിപ്പിച്ചു
- പാടത്ത് പുല്ല് അരിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് മജുനുവിന്റെ ആളുകൾ ഇവരെ പിടിച്ചുകെട്ടി കൊണ്ടുപോയത്
- പട്ടാഹി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രേവേശിപ്പിക്കപ്പെട്ട ഗീതയ്ക്ക് രണ്ട് പല്ല് നഷ്‌ടപ്പെട്ടിട്ടുണ്ട്
മോതിഹാരി: മന്ത്രവാദിനി എന്നാരോപിച്ച് 55കാരിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. ബിഹാറിലെ ചംപാരൻ ജില്ലയിലെ ജിഹുലി ഗ്രാമവാസിയായ ഗീതാ ദേവിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഇവരുടെ വസ്ത്രങ്ങൾ വലിച്ചുപറിച്ച ശേഷം മനുഷ്യ മൂത്രം കുടിപ്പിച്ചതായും പരാതിയുണ്ട്.
ഗ്രാമത്തിലെ ദുർമന്ത്രവാദിയായ മജനു മിയാന്റെ കൊച്ചുമകൾ മരിച്ചത് ഗീതാ ദേവി നടത്തിയ മന്ത്രവാദത്തിന്റെ ഫലമായാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അസുഖബാധിതയായി ചികിത്സയിലായിരുന്ന അഫ്‌സന ഖാട്ടൂൺ കഴിഞ്ഞ ആഴ്ചയാണ് മരിച്ചത്.
പാടത്ത് പുല്ല് അരിയുമ്പോഴാണ് ഗീത ദേവിയെ മജനുവും ബന്ധുക്കളും ചേർന്ന് പിടിച്ചുകൊണ്ടുപോയത്. പിന്നീട് വസ്ത്രം വലിച്ചുകീറി. ക്രൂരമായി മർദ്ദിച്ച ശേഷം മനുഷ്യ മൂത്രം കുപ്പിയിലാക്കി ഇത് നിർബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു.
മർദ്ദനത്തിൽ ഗീതയ്ക്ക് രണ്ട് പല്ലുകൾ നഷ്ടപ്പെട്ടു. ഇവരെ പടാഹി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പടാഹി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.