നാല് മേഖലാ ജാഥകൾ, ബൈക്ക് റാലി; കേന്ദ്ര നേതാക്കളെ കൂട്ടത്തോടെ കേരളത്തിലിറക്കാൻ ബിജെപി
എൽഡിഎഫിനും യുഡിഎഫിനും പിന്നാലെ തെരഞ്ഞെടുപ്പ് പ്രചരണജാഥകൾക്ക് തുടക്കമിടാൻ ബി ജെപിയും തയ്യാറെടുക്കുന്നു. സംസ്ഥാന ജനറൽ സെക്രട്ടറിമാർ നയിക്കുന്ന നാല് മേഖല ജാഥകൾ അടുത്തമാസം 5ന് തുടങ്ങാൻ പാലക്കാട്ട് ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗം
പാലക്കാട്: എൽഡിഎഫിനും യുഡിഎഫിനും പിന്നാലെ തെരഞ്ഞെടുപ്പ് പ്രചരണജാഥകൾക്ക് തുടക്കമിടാൻ ബി ജെപിയും തയ്യാറെടുക്കുന്നു. സംസ്ഥാന ജനറൽ സെക്രട്ടറിമാർ നയിക്കുന്ന നാല് മേഖല ജാഥകൾ അടുത്തമാസം 5ന് തുടങ്ങാൻ പാലക്കാട്ട് ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. പ്രചരപരിപാടികൾ കൊഴുപ്പിക്കാൻ കൂടുതൽ കേന്ദ്രനേതാക്കളും അടുത്തമാസം ആദ്യവാരം കേരളത്തിലെത്തും
സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുളള ഭിന്നത നിലനിൽക്കുന്നതിനടെയാണ് മുഴുവൻ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ജാഥകൾക്ക് ബിജെപി തുടക്കമിടുന്നത്. നാല് മേഖലകളായാണ് പരിവർത്തന യാത്ര. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് മേഖലാജാഥകൾ യഥാക്രമം കെ സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ, എം ടി രമേഷ് എന്നിവർ നയിക്കും. മാർച്ച് പത്തിനാണ് സന്പര്‍ക്ക യാത്രകളുടെ സമാപനം.
ഇതിന് പുറമേ വിപുലമായ പ്രചരണ പരിപാടികളാണ് പാലക്കാട്ട് ചേർന്ന സംസ്ഥാന നേതൃയോഗം ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ മാസം 26ന് നടക്കുന്ന കമൽജ്യോതിയിൽ , വിവിധ കേന്ദ്ര പദ്ധതികളുടെ സഹായം ലഭിച്ച ഗുണഭോക്താക്കളെ അണിനിരത്തി ദീപം തെളിക്കും . 28ന് പ്രധാനമന്ത്രി നടത്തുന്ന വീഡീയോ കോൺഫ്രൻസിംഗിൽ സംസ്ഥാനത്തെ 280 കേന്ദ്രങ്ങളിൽ നിന്ന് ജനങ്ങളെ പങ്കെടുപ്പിക്കും . മാർച്ച് രണ്ടിന് ബൂത്ത് അടിസ്ഥാനത്തിൽ ബൈക്ക്റാലിയും സംഘടിപ്പിക്കും
മേഖല ജാഥകളുടെ സമാപനത്തോടെ, അടുത്ത ഘട്ടമെന്നോണം കേന്ദ്ര നേതാക്കളെ കേരളത്തിലെത്തിച്ച് പ്രചരണ പരിപാടികൾ. രാജ്നാഥ് സിംഗ്, സുഷമ സ്വരാജ്, സദാനന്ദഗൗഡ തുടങ്ങി നേതാക്കളുടെ വൻ നിര കേരളത്തിലെത്തുമെന്നാണ് നേതാക്കൾ അറിയിക്കുന്നത്. അതേസമയം സ്ഥാനാർത്ഥി നിർണയമുൾപ്പെടെയുളള പരിപാടികൾ ഇതിന് ശേഷമേ തുടങ്ങു എന്ന് സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. സാധ്യത പട്ടിക മാധ്യമ സൃഷ്ടിയെന്ന നിലപാടിലാണ് ഔദ്യോഗിക നേതൃത്വം