'നാലരവര്‍ഷത്തെ കഠിനാധ്വാനമാണ് തെലങ്കാനയില്‍ കണ്ടത്'; ചന്ദ്രശേഖര റാവുവിനെ പുകഴ്ത്തി മകള്‍
പിതാവിനേക്കാള്‍ നന്നായി തെലങ്കാനയുടെ മനസ്സറിയുന്ന മറ്റൊരു നേതാവില്ലെന്ന് കെ.ചന്ദ്രശേഖർ റാവുവിന്റെ മകളും എംപിയുമായ കെ കവിത
ഹൈദരാബാദ്: പിതാവിന്റെ നാലരവർഷത്തെ കഠിനാധ്വാനം ഫലം കണ്ടു കെ ചന്ദ്രശേഖര റാവുവിനെ പുകഴ്ത്തി മകള്‍ കവിത. പിതാവിനേക്കാള്‍ നന്നായി തെലങ്കാനയുടെ മനസ്സറിയുന്ന മറ്റൊരു നേതാവില്ലെന്ന് കെ.ചന്ദ്രശേഖർ റാവുവിന്റെ മകളും എംപിയുമായ കെ കവിത വിശദമാക്കി. തെലങ്കാനയിൽ വ്യക്തമായ ഭൂരിപക്ഷം നേടി ടിആർഎസ് അധികാരമുറപ്പിച്ച സാഹചര്യത്തിലാണ് കവിതയുടെ പ്രതികരണം.
മികച്ച ഭരണം കാഴ്ച വച്ചില്ലെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്ന് പുറത്ത് പോകേണ്ട അവസ്ഥയാണ് രാഷ്ട്രീയത്തില്‍ ഉള്ളത്. വേരുകളിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവര്‍ത്തനമാണ് പിതാവ് ചെയ്തിട്ടുള്ളത്. നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താൻ മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ ചന്ദ്രശേഖർ റാവു കാണിച്ച ആത്മവിശ്വാസം ഫലസൂചനകളിലും തെളിഞ്ഞ് കാണുന്നതെന്ന് കെ കവിത പറഞ്ഞു.
67% പോളിങ്ങാണു തെലങ്കാനയിൽ രേഖപ്പെടുത്തിയത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന ബിജെപിവിരുദ്ധ വിശാലസഖ്യത്തിന്റെ പരീക്ഷണശാല കൂടിയായിരുന്നു തെലങ്കാന. തുടക്കത്തില്‍ ആരും ശ്രദ്ധിക്കാതിരുന്ന തെലങ്കാന തെരഞ്ഞെടുപ്പ് ചന്ദ്രബാബുവിന്റെ ഇടപെടലോടെയാണ് ദേശീയ ശ്രദ്ധ ആകര്‍ഷിച്ചത്. തെലങ്കാനയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാനുള്ള ഇടപെടലുകള്‍ ആവും തുടര്‍ന്നും ചന്ദ്രശേഖര റാവുവിനെറ ഭാഗത്ത് നിന്ന് ഉണ്ടാവുകയെന്ന് കവിത പറഞ്ഞു.
ജനങ്ങളുമായി ഏറെ അടുത്ത് നില്‍ക്കുന്ന സര്‍ക്കാരാണ് ചന്ദ്രശേഖരറാവുവിന്റേതെന്നും സര്‍ക്കാര്‍ പദ്ധതികളുടെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പാക്കിയിരുന്നെന്നും കവിത പറഞ്ഞു.