ലോക്‌സഭാ തെരഞ്ഞെടുപ്പ്: സൈബര്‍ പ്രചാരണത്തിന് തുടക്കമിട്ട് കോടിയേരിയുടെ എഫ്ബി ലൈവ്
ശബരിമല ഹർത്താൽ വയൽക്കിളി തുടങ്ങീ വിവാദ വിഷയങ്ങളെല്ലാം പരാമർശിച്ചായിരുന്നു കോടിയേരിയുടെ ലൈവ്. കമന്‍റുകളായി വരുന്ന ചോദ്യങ്ങൾക്കാണ് മറുപടി
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള സൈബർ പ്രചാരണത്തിന് തുടക്കമിട്ട് സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഫേസ്ബുക്ക് ലൈവിൽ ചോദ്യങ്ങൾക്ക് മറുപടിയായി എത്തിയത്. സോഷ്യൽ മീഡിയാ ഇടപെടൽ പുതിയ വിപ്ലവമെന്ന് വിശേഷിപ്പിച്ചായിരുന്നു കോടിയേരിയുടെ ലൈവ്.
ശബരിമല ഹർത്താൽ വയൽക്കിളി തുടങ്ങീ വിവാദ വിഷയങ്ങളെല്ലാം പരാമർശിച്ചായിരുന്നു കോടിയേരിയുടെ ലൈവ്. കമന്‍റുകളായി വരുന്ന ചോദ്യങ്ങൾക്കാണ് മറുപടി. അരമണിക്കൂറിലധികം നേരം ഫേസ്ബുക്കിൽ ലൈവ് തുടർന്നു.ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് കോടതി വിധി അനുസരിക്കുകയല്ലാതെ സിപിഎമ്മിന് ഗൂഡ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് കോടിയേരി പറഞ്ഞു.
കീഴാറ്റൂര്‍ സമരത്തിൽ നിന്ന് പിന്നോട്ട് പോയ വയൽക്കിളികൾക്ക് നന്ദിയുണ്ട്. തെരഞ്ഞെടുപ്പ് ഗോദയിൽ സൈബർ ഇടങ്ങളുടെ പ്രസക്തി മനസിലാക്കിയാണ് ഇത്തവണ നേരത്തെ തന്നെ സിപിഎം പ്രചാരണം തുടങ്ങിയത്.
2014 മുതൽ ബിജെപി ഓൺലൈൻ പ്രചാരണത്തിൽ മുന്നിലാണെന്ന വിലയിരുത്തൽ നീക്കത്തിന് പിന്നിലുണ്ട്. ബ്രാഞ്ചുകൾ കേന്ദ്രീകരിച്ച് വാട്സ്ആപ്പ് കൂട്ടായ്മകൾ ഉണ്ടെങ്കിലും കൂടുതൽ വിപുലമാക്കാനാണ് ഇത്തവണത്തെ ശ്രമം