രാഹുൽ ഗാന്ധിയുടെ ഗോത്രം ഏതാണ് ? ബിജെപി നേതാക്കൾ പുതിയ വിവാദത്തിന് തിരി കൊളുത്തുന്നു
കോണ്‍ഗ്രസ് അധ്യക്ഷന്‍റെ ഗോത്രം ഏതെന്ന് ബിജെപി നേതാക്കൾ ഇപ്പോൾ ചോദ്യം ചെയ്യുകയാണ്. രാഹുലിനെതിരെ നിരന്തരം രംഗത്തുവരുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി ട്വിറ്ററിലൂടെ തന്‍റെ ഗോത്രം വെളിപ്പെടുത്തി രാഹുലിനെ പരോക്ഷമായി പരിഹസിച്ചു.
ജയ്പൂർ: രാഹുൽ ഗാന്ധിയുടെ ഗോത്രവും രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ വിഷയമാവുകയാണ്. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ പുഷ്കര്‍ ക്ഷേത്രത്തിൽ പ്രാര്‍ഥിക്കാൻ എത്തിയതോടെ ആണ് വിവാദത്തുടക്കം. ഇവിടെ പൂജ നടത്തുന്നവരുടെ ഗോത്രം അറിയിക്കണം . ദത്താത്രേയ ഗോത്രമെന്ന് രാഹുൽ വെളിപ്പെടുത്തി . ഇത് ശരിവച്ച പൂജാരി ദത്താത്രേയ ഗോത്രമെന്നാൽ കശ്മീരി ബ്രാഹ്മണരിൽ പെട്ടവരാണെന്നും വിശദീകരിച്ചു. നെഹ്റു, ഗാന്ധി കുടുംബത്തിലെ മുന്‍ തലമുറക്കാര്‍ ക്ഷേത്രത്തിൽ പൂജ നടത്തിയതിന്‍റെ രേഖകള്‍ ആധാരമാക്കി പൂജാരി തന്റെ നിഗമനം ഉറപ്പിച്ചു.
എന്നാൽ കോണ്‍ഗ്രസ് അധ്യക്ഷന്‍റെ ഗോത്ര വെളിപ്പെടുത്തലിനെ ബിജെപി നേതാക്കൾ ഇപ്പോൾ ചോദ്യം ചെയ്യുകയാണ്. രാഹുലിനെതിരെ നിരന്തരം രംഗത്തുവരുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി ട്വിറ്ററിലൂടെ തന്‍റെ ഗോത്രം വെളിപ്പെടുത്തി രാഹുലിനെ പരോക്ഷമായി പരിഹസിച്ചു. അച്ഛൻറെ ഗോത്രം കൗശാൽ അയതിനാൽ തന്‍റേതും അതാണെന്നാണ് സ്മൃതി ഇറാനിയുടെ ട്വീറ്റ്. കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധൻ രാഹുൽ ഗാന്ധി ബ്രാഹ്മണൻ അല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്. ഒരാളുടെ അച്ഛന്‍റെ ഗോത്രമേതാണോ അതാണ് അയാളുടെ ഗോത്രം എന്നാണ് ഹർഷ വർധന്‍റെ വാദം. രാജീവ് ഗാന്ധിയുടെ അച്ഛൻ ഫിറോസ് ഗാന്ധി പാഴ്സിയാണെന്നും അതിനാൽ രാഹുൽ തന്റെ ശരിയായ ഗോത്രം വെളിപ്പെടുത്തണമെന്നാണ് കേന്ദ്രമന്ത്രിയുടെ ആവശ്യം. താൻ ശിവഭക്തനാണെന്നും പൂണൂൽ ധരിച്ച ഹിന്ദുവാണെന്നും നേരത്തെ രാഹുൽ പറഞ്ഞപ്പോഴും ബിജെപി നേതാക്കള്‍ അത് ചോദ്യം ചെയ്തിരുന്നു.
"