സ്ഥാനാര്‍ത്ഥി പട്ടിക; ശ്രീധരന്‍ പിള്ളയ്ക്ക് വിമര്‍ശനം, എതിര്‍പ്പ് പരസ്യമാക്കി കൃഷ്ണദാസ്, മുരളീധര പക്ഷങ്ങൾ
നേതൃത്വ തലത്തില്‍ ചര്‍ച്ച നടത്താതെ സ്ഥാനാര്‍ത്ഥി പട്ടിക നല്‍കിയതില്‍ കൃഷ്ണദാസ്, മുരളീധര പക്ഷങ്ങൾ എതിര്‍പ്പ് പരസ്യമാക്കി.
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്ക് നേരെ കടുത്ത വിമര്‍ശനം. നേതൃത്വ തലത്തില്‍ ചര്‍ച്ച നടത്താതെ പട്ടിക നല്‍കിയതില്‍ കൃഷ്ണദാസ്, മുരളീധര പക്ഷങ്ങൾ എതിര്‍പ്പ് പരസ്യമാക്കി.
എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക മാധ്യമ സൃഷ്ടിയാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. സംസ്ഥാന നേതൃയോഗം നടക്കുകയാണ്. കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള അഖിലേന്ത്യാ ജനറൽ സെക്രട്ടറി സത്യ കുമാറും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം ലോകസഭ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്കായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പാലക്കാട്ടെത്തുന്ന അമിത് ഷ 20 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ചുമതലക്കാരുമായി പ്രവർത്തനങ്ങൾ വിലയിരുത്തും. സ്ഥാനാർത്ഥി നിർണയത്തിലുളള ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന നേതാക്കൾക്ക് മുന്നറിയിപ്പ് നൽകാനും സാധ്യതയുണ്ട്.
രാഷ്ട്രീയ കാലാവസ്ഥ അനുകൂലമെന്ന് സംസ്ഥാന ഘടകം വിലയിരുത്തുമ്പോഴും സ്ഥാനാർത്ഥി നിർണയത്തിലുൾപ്പെടെ നേതാക്കൾക്കിടയിൽ ഭിന്നത പ്രകടമാണ്. സാധ്യതാ പട്ടിക തയ്യാറാക്കിയതിനെതിരെ ഒരുവിഭാഗം നേതാക്കൾ ഇതിനകം തന്നെ കേന്ദ്ര നേതൃത്വത്തോട് പരാതി പറഞ്ഞിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ബിജെപി അധ്യഷന്റെ വരവ്.