'എല്ലാവരും ക്ഷമിക്കണം'; പേരുകൾ അപ്രത്യക്ഷമായതിനെക്കുറിച്ച് തെലങ്കാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍
വർഷങ്ങളായി വോട്ട് ചെയ്യുന്നവരുടെ പേരുകൾ പെട്ടെന്ന് അപ്രത്യക്ഷമായെന്ന പരാതിയുമായി നിരവധി പേർ രംഗത്തെത്തിരുന്നു.
ഹൈദരാബാദ്: തെലങ്കാനയിൽ വോട്ടർ ലിസ്റ്റിൽ നിന്ന് പേരുകൾ അപ്രത്യക്ഷമായ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ രജത് കുമാര്‍. വേട്ട് രേഖപ്പെടുത്താൻ സാധിക്കാത്തവരോട് അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു. വർഷങ്ങളായി വോട്ട് ചെയ്യുന്നവരുടെ പേരുകൾ പെട്ടെന്ന് അപ്രത്യക്ഷമായെന്ന പരാതിയുമായി നിരവധി പേർ രംഗത്തെത്തിരുന്നു. ഇതിന് പിന്നാലെയാണ് കമ്മീഷന്റെ ക്ഷമാപണം.
‘ഫോം 7 വാങ്ങി എന്റോള്‍ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് ഞങ്ങള്‍ നിരവധി പരസ്യങ്ങള്‍ ചെയ്തിരുന്നു. എന്നാൽ എല്ലാവർക്കും അതിന് സാധിച്ചില്ല. അതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു-രജത് കുമാർ പറഞ്ഞു. ജ്വാല ഗുട്ടയോട് ഒരു കാര്യം പറയാൻ താൽപര്യപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ 2016 മുതല്‍ അവരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ല. അതു കൊണ്ടാണ് 2016, 2017, 2018 കാലത്ത് പേരുചേര്‍ത്തവരുടെ കൂട്ടത്തിലും ഉണ്ടാകാത്തതെന്നും കുമാര്‍ കൂട്ടിചേർത്തു.
ഓണ്‍ലൈനില്‍ നോക്കിയപ്പോള്‍ തന്റെ പേരുണ്ടായിരുന്നുവെന്നും എന്നാല്‍ വോട്ടു ചെയ്യാനായി പോയപ്പോഴാണ് ലിസ്റ്റില്‍ പേരില്ലായിരുന്നുവെന്ന കാര്യം മനസിലായതെന്നും ജ്വാല ഗുട്ട പറഞ്ഞിരുന്നു. ജ്വാല ഗുട്ടക്ക് പുറമേ മുതിര്‍ന്ന ഐ പി എസ് ഓഫീസറായ ടി കൃഷ്ണ റെഡ്ഡി തുടങ്ങിയവര്‍ പരാതിയുമായി മുന്നോട്ടുവന്നിരുന്നു.