യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച 26ന്; മുന്നണിയിൽ തര്‍ക്കങ്ങളില്ലെന്ന് ബെന്നി ബെഹ്നാൻ
സീറ്റ് വിഭജനം സംബന്ധിച്ച് മുന്നണിക്കുള്ളിൽ നിലവിൽ തർക്കങ്ങളൊന്നും ഇല്ലെന്ന് ബെന്നി ബെഹ്നാൻ. കേരളത്തിലെ ചർച്ചകൾക്കും ആസൂത്രണങ്ങൾക്കും ശേഷം ഒറ്റ വരി പ്രമേയം ആയി സ്ഥാനാർത്ഥികളുടെ പേരുകൾ ഹൈ കമാന്‍റിനു നൽകാനാണ് തീരുമാനമെന്നും യുഡിഎഫ് കൺവീനര്‍
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഫിന്‍റെ സീറ്റ് വിഭജന ചർച്ച 26 നു എറണാകുളത്തു നടക്കുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാന് പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച് മുന്നണിക്കുള്ളിൽ നിലവിൽ തർക്കങ്ങളൊന്നും ഇല്ല. കേരള കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ അവർക്ക് തന്നെ കഴിയുമെന്ന വിശ്വാസവും ബെന്നി ബെഹ്നാൻ പങ്കുവച്ചു. കേരളത്തിലെ ചർച്ചകൾക്കും ആസൂത്രണങ്ങൾക്കും ശേഷം ഒറ്റ വരി പ്രമേയം ആയി സ്ഥാനാർത്ഥികളുടെ പേരുകൾ ഹൈ കമാൻഡിന് നൽകാനാണ് തീരുമാനം . ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക ഹൈ കമാൻഡ് ആയിരിക്കുമെന്നും ബെന്നി ബെഹ്നാന് കൊച്ചിയിൽ പറഞ്ഞു
നിലവിലുള്ള പൊന്നാനി, മലപ്പുറം സീറ്റുകള്‍ക്ക് പുറമേ വടകരയോ, വയനാടോ കാസര്‍കോടോ കൂടി വേണമെന്ന് ലീഗിന്‍റെ ആവശ്യം. ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാട്. പി ജെ ജോസഫാണ് കടുംപിടുത്തത്തില്‍ തുടരുന്നത്.
എന്നാല്‍ കേരളാ കോൺഗ്രസ് എം, യു ഡി എഫിലേക്ക് മടങ്ങി വന്നപ്പോൾ സീറ്റുകൾ സംബന്ധിച്ച് ഒരു ഉപാധിയും വച്ചിരുന്നില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഉപാധികൾ വച്ചല്ല കീഴ് വഴക്കങ്ങൾ അനുസരിച്ചാകും സീറ്റ് വിഭജനമെന്നും കോണ്‍ഗ്രസ് നിലപാടെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഘടകകക്ഷികളുടെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങാനിടയില്ല.