വോട്ട് ലക്ഷ്യമാക്കി ഹനുമാനെ ദളിതനെന്ന് വിളിച്ചു; നിയമക്കുരുക്കില്‍ യോഗി ആദിത്യനാഥ്
ഹനുമാന്‍ ദളിതനാണെന്ന പരാമര്‍ശത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിയമനടപടിയുമായി രാജസ്ഥാനിലെ വലതുപക്ഷ നേതാക്കള്‍.
ദില്ലി: ഹനുമാന്‍ ദളിതനാണെന്ന പരാമര്‍ശത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിയമനടപടിയുമായി രാജസ്ഥാനിലെ വലതുപക്ഷ നേതാക്കള്‍. മൂന്ന് ദിവസത്തിനുള്ളില്‍ യോഗി ആദിത്യനാഥ് മാപ്പ് പറഞ്ഞില്ലെങ്കില്‍ ശക്തമായ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് വലതുപക്ഷ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയത്.
രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ജയ്പൂര്‍ മാല്‍പുര മണ്ഡലത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്ന സമയത്തായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം. രാമഭക്തനായ ഹനുമാന്‍ ദളിത്, ആദിവാസിയാണെന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്. ഹനുമാന്‍ ദളിത് ഗോത്രത്തില്‍പ്പെട്ട ആളാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഗോത്രത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായ ആള്‍വാറിന് നിങ്ങള്‍ വോട്ട് നല്‍കണമെന്നും യോഗി ആവശ്യപ്പെട്ടിരുന്നു.
ഹനുമാന്‍ ഒരു വനവാസിയായിരുന്നു. ഇന്ത്യയിലെ എല്ലാ സമുദായങ്ങളെയും ഒന്നിപ്പിക്കാന്‍ രാമന്റെ വരദാനവും അനുഗ്രഹവും കിട്ടിയ ആളാണ് ഹനുമാനെന്നും യോഗി പറഞ്ഞിരുന്നു. രാമഭക്തര്‍ എല്ലാവരും കാവി പാർട്ടിക്ക് വോട്ട് ചെയ്യുന്നു, പക്ഷേ രാമഭക്തര്‍ എന്ന് നടിച്ച് അവര്‍ രാവണനെയാണ് ആരാധിക്കുന്നത്. അതുകൊണ്ട് കോണ്‍ഗ്രസിന് വോട്ട് നല്‍കണമെന്ന് മുമ്പ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പറഞ്ഞതിന് പിന്നാലെയായിരുന്നു യോഗിയുടെ പരാമര്‍ശം.
ഹനുമാന്‍ ദളിതനായിരുന്നുവെന്ന് യോഗി ആദ്യമായിട്ടല്ല അവകാശപ്പെടുന്നത്. ഛത്തീസ്ഗഡിലെ പ്രചരണ പരിപാടിക്കിടയിലും അദ്ദേഹം ദളിതരുടെ വോട്ട് ലക്ഷ്യം വെച്ച് ഹനുമാൻ ദളിതാനാണെന്ന് പറഞ്ഞിരുന്നു. ദളിതരുടെ വോട്ട് ലക്ഷ്യമാക്കി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ യോഗി ആദിത്യനാഥിനെ നിയമക്കുരുക്കില്‍ ചാടിച്ചിരിക്കുന്നത്.