85 - 95 സീറ്റുമായി ഇടതു മുന്നണി അധികാരത്തിലെത്തുമെന്ന് വി എസ്, ആത്മവിശ്വാസം കൈവിടാതെ ഉമ്മന്‍ചാണ്ടി
തെരഞ്ഞെടുപ്പിൽ ജയം ഉറപ്പെന്ന് വി എസ് അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിയും. 85 മുതൽ 95 വരെ സീറ്റുമായി ഇടതു മുന്നണി അധികാരത്തിലെത്തുമെന്നാണ് വി എസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സീറ്റുകളുടെ എണ്ണം പറയുന്നില്ലെങ്കിലും യു ഡി എഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഉമ്മന്‍ ചാണ്ടി കണക്കു കൂട്ടുന്നു. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
വോട്ടെണ്ണും മുന്പ് ഇരു മുന്നണികളെയുടെയും നായകര്‍ സീറ്റെണ്ണി അധികാരമുറപ്പിക്കുന്നു. യുഡിഎഫിനെതിരായ അഴിമതി വികാരം അലയടിച്ചുവെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഇടതിന്‍റെ പരന്പരാഗത ഈഴവ വോട്ടുകള്‍ ചോര്‍ത്താനുള്ള ബിഡിജെഎസ് ശ്രമം ഫലിച്ചില്ലെന്ന് വി എസ് കണക്കു കൂട്ടുന്നു. ബിജെപി അക്കൗണ്ടും തുറക്കില്ല.
എൽഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും.
ഇടതിന് ജയം പ്രവചിക്കുന്ന എക്സിറ്റ് പോളുകളെ തള്ളുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എക്സിറ്റ് പോളുകളുടെ വോട്ടെണ്ണൽ അല്ല നടക്കുന്നത്. ഭരണതുടര്‍ച്ചയെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. പ്രചാരണം തുടങ്ങിയ സമയത്തെ അതേ അത്മിവിശ്വാസം ഇപ്പോഴുമുണ്ടെന്ന് പറയുന്ന ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ചര്‍ച്ചയ്ക്കും തുടക്കമിട്ടു.
ബിജെപി അക്കൗണ്ട് തുറക്കില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെയും കണക്ക്. താമര വിരിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൻഡിഎയും. നായകര്‍ പകരുന്ന ആത്മവിശ്വാസത്തോടെയാണ് നേതാക്കളും പ്രവര്‍ത്തകരും നാളെ കൗണ്ടിങ് ടേബിളിലെത്തുന്നത്.