ഇടുക്കിയിൽ ഇത്തവണ ഫോട്ടോ ഫിനിഷ്; ഏഷ്യാനെറ്റ് ന്യൂസ് സർവേ ഫലം
കടുത്ത മത്സരത്തിൽ ഇടുക്കി ഫോട്ടോ ഫിനിഷിനലേക്ക് നീങ്ങുമ്പോൾ 37 ശതമാനം വോട്ട് വിഹിതം നേടുന്ന ഡീൻ കുര്യാക്കോസിന് എതിരെ വെറും ഒരു ശതമാനത്തിന്‍റെ വ്യത്യാസത്തിൽ 38 ശതമാനം വോട്ട് നേടി ജോയ്സ് ജോർജ് ജയിക്കുമെന്നാണ് സർവേ ഫലം. ബിജെപി നേടുന്ന 14 ശതമാനം വോട്ടാകും ഇടുക്കിയിലെ വിധി നിർണ്ണയത്തിൽ നിർണ്ണായകമാകുക.
തിരുവനന്തപുരം: കസ്തൂരിരംഗന്‍, ഗാഡ്‍ഗിൽ റിപ്പോര്‍ട്ടുകളും സഭയുടെ ചെറുത്തുനിൽപ്പും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്വാധീനവുമെല്ലാം നിർണ്ണായകമായ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ ഇടതുമുന്നണിയുടെ രാഷ്ട്രീയ പരീക്ഷണമായിരുന്നു ജോയ്സ് ജോർജിന്‍റെ സ്ഥാനാർത്ഥിത്വം. കോൺഗ്രസ് പശ്ചാത്തലമുള്ള ജോയ്സ് ജോർജിനെ കളത്തിലിറക്കി ഇടതുപക്ഷം ഇടുക്കി പിടിച്ചു. കഴിഞ്ഞ തവണ യുഡിഎഫിനായി കളത്തിലിറങ്ങിയ ഡീൻ കുര്യാക്കോസ് തന്നെയാണ് ഇത്തവണയും ജോയ്സ് ജോർജിന്‍റെ പ്രധാന എതിരാളി. എൻഡിഎ സ്ഥാനാർത്ഥിയായ ബിജെപിയുടെ ബിജു കൃഷ്ണൻ പുതുമുഖമാണ്. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഡീൻ കുര്യാക്കോസും ജോയ്സ് ജോർജും ഏറ്റുമുട്ടുമ്പോളും ജയം എൽഡിഎഫിന് ഒപ്പമായിരിക്കും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് AZ റിസർച്ച് പാർട്ണേഴ്സ് സർവേ ഫലം.
കടുത്ത മത്സരത്തിൽ ഇടുക്കി ഫോട്ടോ ഫിനിഷിനലേക്ക് നീങ്ങുമ്പോൾ 37 ശതമാനം വോട്ട് വിഹിതം നേടുന്ന യുഡിഎഫിന് എതിരെ വെറും ഒരു ശതമാനത്തിന്‍റെ വ്യത്യാസത്തിൽ 38 ശതമാനം വോട്ട് നേടി ജോയ്സ് ജോർജ് ജയിക്കുമെന്നാണ് സർവേ ഫലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോതമംഗലം, മൂവാറ്റുപുഴ, പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം മണ്ഡലങ്ങളില്‍ ഇടതുമുന്നണി വിജയിച്ചു. തൊടുപുഴയിലും ഇടുക്കിയിലും മാത്രമാണ് യു ഡി എഫിന് വിജയിക്കാനായത്. എന്നിട്ടും ഒരു ശതമാനം മാത്രം വോട്ട് വ്യത്യാസത്തിൽ എൽഡിഎഫിന്‍റെ കഷ്ടിച്ചുള്ള വിജയം സർവേ പ്രവചിക്കുന്നതിൽ എൻഡിഎ നേടുന്ന വോട്ടുകൾ നിർണ്ണായകമാണ്. വിശ്വഹിന്ദു പരിഷത് ഇടുക്കി ജില്ലാ പ്രസിഡന്‍റായ ബിജു കൃഷ്ണനുവേണ്ടി വോട്ടഭ്യർത്ഥിക്കുന്ന ബിജെപി ശബരിമല വിഷയത്തിലെ സർക്കാർ വിരുദ്ധ വികാരം വോട്ടാക്കാനാണ് ശ്രമിക്കുന്നത്. വിജയിക്കാനാകില്ലെങ്കിലും ബിജെപി നേടുന്ന 14 ശതമാനം വോട്ടാകും ഇടുക്കിയിലെ വിധി നിർണ്ണയത്തിൽ നിർണ്ണായകമാവുക.