രജനികാന്ത് ലോകേഷ് ചിത്രത്തിന് പേരായി; ഗംഭീര ടീസര്‍ പുറത്തിറങ്ങി
അതേ സമയം സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ലോകേഷ് പറയുന്നുണ്ട്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജിന്റേതായി വരാനിരിക്കുന്ന രജനികാന്ത് ചിത്രത്തിന് പേരായി. തലൈവര്‍ 171 എന്ന് താല്‍ക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്‍റെ പേര് കൂലി എന്നാണ്. രജനികാന്ത് ഒരു അധോലോക നായകനായിട്ടാകും ചിത്രത്തില്‍ ഉണ്ടാകുകയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ചിത്രമാണ് ഇതെന്നാണ് ടൈറ്റില്‍ ടീസര്‍ നല്‍കുന്ന സൂചന.
ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്‍എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്. രജനികാന്തിന്റെ സിനിമയുടെ ഫസ്റ്റ് ലുക്ക് നേരത്തെ ശ്രദ്ധ നേടിയിരുന്നു. സണ്‍ പിക്ചേര്‍സിന്‍റെ ബാനറില്‍ കലാനിധി മാരാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. രജനിയുടെ കഴിഞ്ഞ വര്‍ഷത്തെ വന്‍ ഹിറ്റായ ജയിലറും സണ്‍ പിക്ചേര്‍സാണ് നിര്‍മ്മിച്ചത്.
അതേ സമയം സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ലോകേഷ് പറയുന്നുണ്ട്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഇത് തന്‍റെ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായി വരുന്ന ചിത്രമല്ലെന്നും മറിച്ച് ഒരു സ്റ്റാന്‍ഡ്എലോണ്‍ ചിത്രമായിരിക്കുമെന്നം ലോകേഷ് നേരത്തേ സ്ഥിരീകരിച്ചിരുന്നു.
ലിയോയുടെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം, അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ രജനികാന്ത് ആദ്യമായി നായകനാവുന്ന ചിത്രം കൂടിയാണ് കൂലി. നേരത്തെ കഴുകന്‍, ദളപതി എന്നീ പേരുകള്‍ പടത്തിന് വരും എന്ന് സൂചനകള്‍ വന്നിരുന്നു. എന്നാല്‍ അതെല്ലാം അസ്ഥാനത്ത് ആക്കുന്നതാണ് പുതിയ അപ്ഡേറ്റ്.
അതേ സമയം കൂലിയിലെ രജനികാന്തിന്റെ പ്രതിഫലമാണ് നിലവില്‍ ചര്‍ച്ചയാകുന്നുണ്ട്. വൻ തുകയാണ് രജനികാന്തിന് ലഭിക്കുക. ഷാരൂഖ് ഖാനേക്കാള്‍ പ്രതിഫലം സ്വീകരിക്കുന്ന താരം രജനികാന്താകാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
രജനികാന്തിന് മിക്കവാറും 280 കോടി വരെ ലഭിച്ചേക്കുമെന്നുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെയെങ്കില്‍ രാജ്യത്ത് കുടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നായകൻ ഇനി രജനികാന്താകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
വീണ്ടും പൊലീസ് വേഷത്തില്‍ ജോജു ജോർജ്; 'ആരോ' തീയേറ്ററുകളിലേക്ക്