പ്രധാനമന്ത്രിക്കൊപ്പം സെൽഫിയെടുക്കാൻ എളുപ്പം; സിനിമയെ പിന്തുണക്കാൻ ആരുമില്ല; താരങ്ങളെ വിമർശിച്ച് വിവേക് ഒബ്രോയി
പ്രധാനമന്ത്രിക്കൊപ്പം സെൽഫിയെടുക്കാൻ എളുപ്പമാണ്, എന്നാൽ അദ്ദേഹത്തിന്റെ ചിത്രത്തെ പിന്തുണക്കാൻ ആരുമില്ലെന്നും വിവേക് ഒബ്രോയി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവേക് ഒബ്രോയി ഇക്കാര്യം വ്യക്തമാക്കിയത്.
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന 'പിഎം മോദി'യുടെ പ്രദർശനവുമായി ബന്ധപ്പെട്ട് നേരിട്ട വിമർശനങ്ങളിൽ ബോളിവുഡിൽനിന്ന് ആരും തന്നെ പിന്തുണച്ചിട്ടില്ലെന്ന് നടൻ വിവേക് ഒബ്രോയി. പ്രധാനമന്ത്രിക്കൊപ്പം സെൽഫിയെടുക്കാൻ എളുപ്പമാണ്, എന്നാൽ അദ്ദേഹത്തിന്റെ ചിത്രത്തെ പിന്തുണക്കാൻ ആരുമില്ലെന്നും വിവേക് ഒബ്രോയി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവേക് ഒബ്രോയി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സെൽഫി എടുക്കുകയും എന്നാൽ അദ്ദേഹത്തിന്റെ ജീവിതം പറയുന്ന ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട് പിന്തുണ നൽകാതിരിക്കുകയും ചെയ്യുന്ന താരങ്ങളുടെ ഇരട്ടത്താപ്പിനെയും വിവേക് ഒബ്രോയി രൂക്ഷമായി വിമർശിച്ചു. ഒരു വ്യവസായമെന്ന എന്ന നിലയിൽ നമ്മളെല്ലാവരും ഐക്യത്തോടെ നിൽക്കണം. 600-ഓളം കലകാരൻമാർ ഒന്നടങ്കം പറയുന്നത് ബിജെപി അധികാരത്തിൽ വരരുത് എന്നാണ്. ഈ ഐക്യത്തെ ഞാൻ ബഹുമാനിക്കുന്നു, അവർക്ക് അതിനുള്ള എല്ലാ അവകാശവും ഉണ്ടെന്നും താരം പറഞ്ഞു.
പത്മാവത് സിനിമ സംബന്ധിച്ച വിവാദത്തിൽ സഞ്ജയ് ബൻസാലിക്ക് നമ്മൾ എല്ലാവരും ഒന്നിച്ച് പിന്തുണ നൽകി. മൈ നെയിം ഈസ് ഖാനും ഇതുപോലെ എല്ലാവരും പിന്തുണച്ചിരുന്നു. പഞ്ചാബ് തെരഞ്ഞെടുപ്പ് സമയത്ത് ഉഡ്താ പഞ്ചാബ് സിനിമ റിലീസ് ചെയ്യുന്നതിന് വിലക്ക് വന്നപ്പോൾ അനുരാഗ് കശ്യപിനെപ്പോലുള്ളവർ പ്രതിഷേധം നടത്തി റിലീസ് നടത്തിയിരുന്നു. അത് ജനാധിപത്യത്തിൻെറ അടയാളമാണ്. എന്നാൽ ഞങ്ങളുടെ സിനിമയെ പിന്തുണക്കാൻ ആരും എത്തിയില്ല. അവർ ഞങ്ങളുടെ സിനിമയെ വിലക്കാൻ ശ്രമിക്കുകയാണെന്നും താരം പറഞ്ഞു.
ബുധനാഴ്ചയാണ് 'പിഎം മോദി' ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ചിത്രം പുറത്തിറക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കമ്മീഷന്റെ ഉത്തരവ്. തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം റിലീസ് ചെയ്യരുതെന്നും നീതിയുക്തമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് നടപടിയെന്നും കമ്മീഷന്‍ അറിയിച്ചു.