യെ ദിൽ ഹെ മുഷ്കിലിന് സെൻസർ കത്രിക; ചുംബന രംഗങ്ങൾ മുറിച്ചുമാറ്റി
മുംബൈ: രൺബീർ കപൂർ, ഐശ്വര്യ റായ്, അനുഷ്ക ശർമ എന്നിവർ അഭിനയിച്ച ബിഗ്ബജറ്റ് ചിത്രം യെദിൽഹെ മുഷ്കിൽ റിലീസിന് മുന്നേതന്നെ വാർത്തയിൽ നിറയുകയാണ്. ചിത്രത്തിനെതിരെ എംഎൻഎസ് പ്രതിഷേധം അവസാനിച്ചതിന് പിന്നാലെയാണ് സെൻസർ ബോർഡ് പടത്തിൽ കത്രികവെച്ചു എന്ന വാർത്തയും പുറത്തുവരുന്നത്. സിനിമയിൽ അനുഷ്കയുടെ കഥാപാത്രമായ അലിസയുടെ ചുംബന രംഗങ്ങളാണ് പകുതിയിലധികം മുറിച്ചുമാറ്റിയത്.
അഞ്ചിടങ്ങളിൽ സംഭാഷണങ്ങൾക്കും കത്രികവെച്ചിട്ടുണ്ട്. സിബിഎഫ്സി ചിത്രത്തിന് നൽകിയി സെൻസർ സർട്ടിഫിക്കറ്റിന്റെ പതിപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. സെൻസർ ബോർഡിന്റെ നിലപാടിനെതിരെ സംവിധായകൻ കരൺജോഹർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, യെ ദിൽ ഹെ മുഷ്കിൽ പ്രദർശിപ്പിച്ചാൽ തിയേറ്റർ അടിച്ചുതകർക്കുമെന്ന് പറഞ്ഞ എംഎൻഎസുമായി ചർച്ചനടത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രിയെ വിമർശിച്ച് നടി ഷബാന അസ്മി രംഗത്തെത്തി.
തിയേറ്ററുകൾക്ക് സുരക്ഷയൊരുക്കുന്നതിന് പകരം രാജ് താക്കറെയെ വിളിച്ചുവരുത്തി ചർച്ചനടത്തിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിന്റെ നടപടി അപഹാസ്യമാണ്. ബിജെപി ഫട്നവിസിനോട് വിശദീകരണം ആവശ്യപ്പെടണം. രാജ്യസ്നേഹത്തിന്റെ വില അഞ്ചു കോടിയാണോ എന്നും ഷബാന അസ്മി ചോദിച്ചു. ഞാൻ രാജ്യസ്നേഹിയാണോ എന്ന് നിശ്ചിയിക്കണ്ടത് രാജ് താക്കറെ അല്ലെന്നും ശബാന അസ്മി തുറന്നടിച്ചു.