ബാഹുബലി വിദേശമാധ്യമങ്ങളിലും ചർച്ചയാവുന്നു
ദില്ലി: ബാഹുബലി വിദേശമാധ്യമങ്ങളിലും ചർച്ചയാവുന്നു. ഗെയിം ഓഫ് ത്രോണ്‍ എന്ന പ്രശസ്തമായ സീരിയലിന് ഇന്ത്യയുടെ മറുപടി എന്നാണ് ബിബിസിയുടെ റിപ്പോർട്ട്. വംശപരമ്പരകളുടെ കഥ പറയുന്ന ഗെയിം ഓഫ് ത്രോൺസ് ഇപ്പോൾ ഏഴാം സീസണിലേക്ക് കടന്നിരിക്കയാണ്. കോടിക്കണക്കിനാണ് ഇതിന്‍റെ നിർമ്മാണ ചിലവ്, സ്റ്റുഡിയോയിലൊതുങ്ങിനിൽക്കാതെ കാനഡ മുതൽ മൊറോക്കോ വരെയുള്ള രാജ്യങ്ങളിൽ ചിത്രീകരിച്ച ഗെയിം ഓപ് ത്രോൺസിന് ഇന്ത്യയിലും പ്രേക്ഷകർ ലക്ഷക്കണക്കിനാണ്.
അതിനോട് മാത്രമല്ല, ഹോളിവുഡ് സിനിമകളോട് പോലും കിടപിടിക്കുന്ന ബാഹുബലി ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ദൃശ്യവിരുന്നെന്നാണ് ബിബിസി നൽകുന്ന വിശേഷണം. മറ്റൊരു വിശേഷണം കൂടിയുണ്ട്, തെക്കേ ഇന്ത്യിയൽനിന്നുള്ള ഒരു ചിത്രം ഇത്രമേൽ നിർമ്മാണവൈദഗ്ധ്യം പുലർത്തുന്നുവെന്നത് ബോളിവുഡ് സിനിമകൾക്കുള്ള ചുട്ട മറുപടിയായും വിദേശ മാധ്യമങ്ങൾ വിലയിരുത്തുന്നു.
അമേരിക്കയിൽ ആദ്യത്തെ ആഴ്ച 10 മില്യൻ ഡോളർ നേടിയ ബാഹുബലിയുടെ പ്രദർശനവിജയത്തെ ഫോർബ്സ് മാഗസിൻ വിശേഷിപ്പിച്ചത് അത്ഭുതകരം, ചരിത്രം കുറിക്കുന്നത് എന്നാണ്. നായകനായ പ്രഭാസ് ഒരു സെൻസേഷനായതും ജിമ്മുകൾ ഇപ്പോൾ ബാഹുബലി വർക്ക് ഔട്ട് ഒരുക്കുന്നതും വിഷയമാവുകയാണ് വിദേശമാധ്യമങ്ങൾക്ക്. ഇന്ത്യയെ മുഴുവൻ ഇളക്കിമറിച്ച തരംഗമായി ചിത്രം മാറിയിരിക്കുന്നു എന്നാണ് ബിബിസിയുടെ വിലയിരുത്തൽ .