വാഹനാപകടത്തില്‍ മരിച്ച ആരാധകന് ആദരവുമായി വിജയ്‍യുടെ പിതാവ്
തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച വിജയ് ആരാധകന് ആദരമൊരുക്കി തലസ്ഥാനത്ത് കൂട്ടായ്മ. വിജയ് ആരാധകന്റെ ജീവിത കഥ പറഞ്ഞ പോക്കിരി സൈമൺ സിനിമയുടെ അണിയറ പ്രവർത്തകരാണ് തിരുവനന്തപുരം സ്വദേശി ശ്രീനാഥിന്റെ ഓർമ്മകളുമായി ഒത്തുകൂടിയത്. വിജയുടെ അച്ഛനും ചടങ്ങിനെത്തി.
തെന്നിന്ത്യന് സൂപ്പർതാരം വിജയ്യുടെ ആരാധകരുടെ കഥപറഞ്ഞ ചിത്രമാണ് ജിജോ ആന്‍റണി സംവിധാനം ചെയ്ത് സണ്ണിവെയ്നും ശരതും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച പോക്കിരി സൈമൺ, ചിത്രത്തില്‍ ശരത് അവതരിപ്പിച്ച ലവ്ടുഡേ ഗണേശ് എന്ന വിജയ് ആരാധകന്റെ കഥാപാത്രത്തിന് പ്രചോദനമായത് തിരുവനന്തപുരം സ്വദേശിയായ ശ്രീനാഥിന്‍റെ ജീവിതമായിരുന്നു. എന്നാല്‍ സിനിമയുടെ ആരവങ്ങള്‍ തീയേറ്റര്‍ വിട്ട്മാറുന്നതിന് മുമ്പേ ശ്രീനാഥ് വിടപറഞ്ഞു. വാഹനാപകടത്തില്‍ ശ്രീനാഥ് മരണപ്പെട്ടതോടെ അനാഥമായ കുടുംബത്തിന് കൈതാങ്ങാകുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.
കുടുംബത്തിന് ധനസഹായം നല്‍കാന്‍ സാക്ഷാല്‍ വിജയുടെ അച്ഛന്‍ തന്നെ എത്തി. ആരാധകരെ എന്നും കൂട്ടുകാരനെന്ന് വിശേഷിപ്പിച്ച് കൂടെ നിര്‍ത്തുന്ന വിജയ്ക്ക് വേണ്ടിയാണ് ചടങ്ങിനെത്തിയത് എന്ന് അച്ഛന്‍ ചന്ദ്രശേഖര്‍ പറഞ്ഞു. തമിഴ് നാട്ടിൽ വിജയ്ക്ക് ആരാധകർ ഉണ്ടാകുന്നതിൽ അത്ഭുതമില്ല എന്നാല്‍ കേരളത്തിൽ ഇത്രയും സ്നേഹമുള്ള ആരാധകർ ഉണ്ടെന്നറിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീനാഥിന്‍റെ ആഗ്രഹംപോലെ വിജയുടെ അപൂർവ്വ ചിത്രങ്ങളടങ്ങിയ ആല്‍ബം എസ്.എ.ചന്ദ്രശേഖറിന് വിജയ് ആരാധകർ കൈമാറി. മരണം വരെ ശ്രീനാഥ് ശേഖരിച്ച വിജയ് ചിത്രങ്ങളാണ് ഈ ആല്‍ബത്തിലുള്ളത്. പോക്കിരിസൈമൺ തമിഴിലേക്ക് മൊഴിമാറ്റി പുറത്തിറക്കുന്നത് എസ്.എ. ചന്ദ്രശേഖറാണ്.