Asianet News MalayalamAsianet News Malayalam

എന്തുകൊണ്ട് 'ദുല്‍ഖര്‍ മമ്മൂട്ടി' എന്ന പേര് ലഭിച്ചില്ല? മമ്മൂട്ടി നല്‍കിയ പേരിനെക്കുറിച്ച് ദുല്‍ഖര്‍

  • 'എന്‍റെ സിനിമകളുടെ പ്രൊമോഷനിലൊന്നും വാപ്പ ഇതുവരെ ഇടപെട്ടിട്ടില്ല'
dulquer salmaan about his last name
Author
First Published Jul 17, 2018, 8:26 PM IST

ആദ്യചിത്രമായ സെക്കന്‍റ് ഷോ പുറത്തിറങ്ങുന്നതിന് മുന്‍പായാണ് മമ്മൂട്ടിയുടെ മകനെക്കുറിച്ച് മലയാള സിനിമാപ്രേമികളില്‍ ഭൂരിഭാഗവും അറിയുന്നത്. തങ്ങളുടെ പ്രിയതാരത്തിന് ഒരു മകനും ഒരു മകളും ഉണ്ടെന്ന് അറിയാമെങ്കിലും ദുല്‍ഖര്‍ സല്‍മാന്‍ എന്ന പേര് അവരില്‍ പലരും ശ്രദ്ധിക്കുന്നത് ആദ്യമായിട്ടായിരുന്നു. ദുല്‍ഖര്‍ എന്ന പേരിനൊപ്പം എന്തുകൊണ്ടാണ് 'സല്‍മാന്‍' എന്ന പേര് ലഭിച്ചത്? കുടുംബത്തിലെ മറ്റാരുടെയെങ്കിലും പേരാണോ അത്?  എന്തുകൊണ്ട് 'ദുല്‍ഖര്‍ മമ്മൂട്ടി' എന്ന പേര് ലഭിച്ചില്ല? ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖറിന്‍റെ കൗതുകമുണര്‍ത്തുന്ന വെളിപ്പെടുത്തല്‍.


തന്‍റെ പേരിനെക്കുറിച്ച് ദുല്‍ഖര്‍

"അച്ഛന്‍റെ പേരല്ല എനിക്ക് സെക്കന്‍റ് നെയിമായി ലഭിച്ചത്. സല്‍മാന്‍ എന്നാണ് എന്‍റെ ലാസ്റ്റ് നെയിം. എന്‍റെ കുടുംബത്തില്‍ ആര്‍ക്കും സല്‍മാന്‍ എന്നൊരു ലാസ്റ്റ് നെയിം ഇല്ല. സ്കൂളില്‍ എന്നെ ആളുകള്‍ മമ്മൂട്ടിയുടെ മകന്‍ എന്ന നിലയില്‍ ശ്രദ്ധിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്. കേരളത്തിലെ ഏതെങ്കിലും സ്കൂളിലായിരുന്നു പഠിച്ചിരുന്നതെങ്കില്‍ അത് ഉറപ്പായും സംഭവിക്കുമായിരുന്നു. ഇനി അതല്ല, എന്‍റെ പേര് വെറുതെ ആരെങ്കിലും വായിക്കുമ്പോഴോ പറയുമ്പോഴോ പോലും മമ്മൂട്ടിയുടെ വ്യക്തിത്വവുമായി ബന്ധപ്പെടുത്തുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല.."

dulquer salmaan about his last name

താന്‍ സിനിമയില്‍ എത്തിയതിന് ശേഷം തന്‍റെ സിനിമകളുമായോ അതിന്‍റെ പ്രൊമോഷനുമായോ ബന്ധപ്പെട്ട് അച്ഛന്‍ ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ലെന്നും പറയുന്നു ദുല്‍ഖര്‍. "അത്തരത്തിലൊന്ന് ഒരിക്കലും സംഭവിച്ചിട്ടില്ല. ആരെങ്കിലും ചോദിച്ചാല്‍ ഞങ്ങള്‍ രണ്ട് വ്യത്യസ്തരായ നടന്മാര്‍ ആണെന്നാണ് അദ്ദേഹം പറയുക. എന്നെക്കുറിച്ചോ എന്‍റെ അഭിനയത്തെക്കുറിച്ചോ ഏതെങ്കിലും അഭിമുഖത്തില്‍ അദ്ദേഹത്തോട് ചോദിച്ചെന്ന് കരുതുക, മറ്റ് നടന്മാരെക്കുറിച്ച് ഞാന്‍ സംസാരിക്കില്ലെന്നോ മറ്റോ ആയിരിക്കും അദ്ദേഹത്തിന്‍റെ മറുപടി." അച്ഛന്‍റെ ഈ നിലപാട് തനിക്ക് ഗുണമേ ഉണ്ടാക്കിയിട്ടുള്ളുവെന്നും സിനിമയില്‍ സ്വന്തം ഇടം വെട്ടിത്തെളിക്കാന്‍ അത് സഹായിച്ചുവെന്നും പറയുന്നു ദുല്‍ഖര്‍.
 

Follow Us:
Download App:
  • android
  • ios