''കെപിഎസി ലളിതയ്ക്ക് അമ്മയ്ക്കൊപ്പം നില്‍ക്കുകയല്ലാതെ വേറെ വഴിയില്ല''; പൊട്ടിത്തെറിച്ച് റിമ കല്ലിങ്കല്‍
ഡബ്ല്യുസിസിയ്ക്ക് നേരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയ കെപിഎസി ലളിതയ്ക്ക് കുറിക്കുകൊള്ളുന്ന മറുപടി കൊടുത്ത് റിമ കല്ലിങ്കല്‍. കെപിഎസി ലളിതയോട് സഹതാപം മാത്രമാണ്. അവര്‍ക്ക് അവിടെ തുടരുകയല്ലാതെ വേറെ വഴിയില്ല.
കൊച്ചി: ഡബ്ല്യുസിസിയ്ക്ക് നേരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയ കെപിഎസി ലളിതയ്ക്ക് കുറിക്കുകൊള്ളുന്ന മറുപടി കൊടുത്ത് റിമ കല്ലിങ്കല്‍. കെപിഎസി ലളിതയോട് സഹതാപം മാത്രമാണ്. അവര്‍ക്ക് അവിടെ തുടരുകയല്ലാതെ വേറെ വഴിയില്ല. തിരിച്ച് വരാന്‍ മാപ്പ് അപേക്ഷിക്കണമെന്നാണ് അവര്‍ പറയുന്നതെങ്കില്‍ അവരോട് നരകത്തിലേക്ക് പോകാന്‍ പറയാനേ കഴിയുകയൊള്ളൂവെന്ന് നടി റിമ കല്ലിങ്കല്‍ തുറന്നടിക്കുന്നു. ദേശീയ മാധ്യമമായ ദ ന്യൂസ് മിനിട്ടിന് നല്‍കിയ അഭിമുഖത്തിലാണ് റിമ നിലപാട് ആവര്‍ത്തിച്ചത്.
അമ്മ സംഘടനയില്‍ നില്‍ക്കുകയാണെന്നല്ലാതെ വേറം മാര്‍ഗം കെപിഎസി ലളിതയ്ക്ക് ഇല്ലെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. കാലങ്ങള്‍ക്ക് മുന്നേ മുതിര്‍ന്ന നടനായ അടൂര്‍ ഭാസിയില്‍ നിന്നുണ്ടായ അതിക്രമങ്ങളെക്കുറിച്ച് തുറന്ന് എഴുതിയ വ്യക്തിയാണ് ലളിതാമ്മ. സിനിമാ മേഖലയില്‍ നിന്ന് നേരിടേണ്ടി വരുന്ന ലൈംഗീക അതിക്രമങ്ങള്‍ ചിലര്‍ മൂടി വയ്ക്കുന്നതിന്റെ കാരണം എന്താണെന്ന് കൃത്യമായി അറിയുന്ന ആളാണ് ലളിതാമ്മ. അതൊന്ന് ആലോചിച്ചാല്‍ മതി എന്തു കൊണ്ടാണ് ഇത്ര വര്‍ഷത്തിനപ്പുറം തുറന്നു പറയുന്നതെന്ന് റിമ പറയുന്നു.
അമ്മ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇവരെല്ലാം നിശബ്ദ്ധരായിരുന്നത് എന്തുകൊണ്ടാണ്. ഡബ്ല്യുസിസിക്ക് എതിരെ ആക്രോശിച്ചവരെയൊന്നും അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ കണ്ടില്ലെന്നും റിമ ചൂണ്ടിക്കാണിക്കുന്നു. മോഹന്‍ലാല്‍ഇതെല്ലാം അടുത്ത യോഗത്തില്‍തീരുമാനിക്കും എന്ന് പറഞ്ഞപ്പോള്‍എല്ലാവരും മിണ്ടാതെ സ്ഥലം വിടുകയായിരുന്നു. പീഡനക്കേസുമായി മൂന്നു മാസം അറസ്റ്റിലായ ഒരാളെ എന്തു കൊണ്ട് പുറത്താക്കിയില്ല എന്ന് അന്ന് ചോദിക്കാതരുന്നതെന്താണെന്നും റിമ ചോദിക്കുന്നു.
അമ്മയില്‍ നിന്നും നേരിടുന്ന നീതി നിഷേധത്തിലും അവഗണനയിലും ഡബ്ലൂസിസി ദുഖിതരും നിരാശരുമാണ്. ദിലീപിന്റെ രാജിക്കാര്യത്തില്‍ ഇനിയും വ്യക്തത വരാത്ത അമ്മ നേതൃത്വത്തിന് ഞങ്ങളുടെ രാജി സ്വീകരിക്കാൻ അവർക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ലെന്നതാണ് വസ്തുത. നടിമാർ പൊതു സ്വത്താണെന്നാണ് ചിലരുടെ ധാരണ, അവരോട് എന്തുവേണമെങ്കിലും ചോദിക്കാം എന്തും പറയാമെന്നാണ് അവർ കരുതുന്നത്. അവരാണ് സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം ചൊരിയുന്നതെന്നും റിമ പറഞ്ഞു.
സിനിമാ ഇൻഡസ്ട്രിയിൽ എന്താണ് സംഭവിക്കുന്നതെന്ന് ആളുകളും അറിയണം. അവർ കാണിക്കുന്നതുപോലെ പരസ്പര സ്നേഹമോ കുടുംബബന്ധമോ അല്ല, പൊട്ടിത്തെറിക്കാറായി നിൽക്കുന്ന പ്രഷർ കുക്കറിന്റെ അവസ്ഥയാണ് അവിടെയെന്നും റിമ വിശദമാക്കുന്നു. ഞങ്ങൾക്ക് ജോലി നഷ്ടപ്പെട്ടു, സമൂഹമാധ്യമങ്ങളിൽ ഓരോ മിനിറ്റിലും അസഭ്യവർഷങ്ങൾ നേരിടുകയാണ്. തുറന്നുപറയുകയല്ലാതെ മറ്റൊരു മാർഗം ഞങ്ങൾക്ക് ഇല്ല. ഇപ്പോഴാണ് പ്രവർത്തിക്കാൻ സാധിക്കൂ. കുറെ കാലം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ നമ്മൾ എന്തുചെയ്തു എന്നതിന് ഉത്തരമാകും ഇതെന്നും റിമ പറയുന്നു.
സുരക്ഷിതമായ കൂടുതൽ മെച്ചപ്പെട്ട തൊഴിലിടമാണ് ഡബ്ലുസിസിയുടെ ലക്ഷ്യം. പക്ഷെ ശുചീകരണത്തിന് ഒരുപാട് കഠിനാധ്യാനം ആവശ്യമാണ്. മറ്റു സിനിമ വ്യവസായങ്ങളിൽ നിന്നും മലയാള സിനിമയ്ക്ക് പഠിക്കാനുണ്ടെന്നും റിമ കൂട്ടിച്ചേര്‍ത്തു.