Asianet News MalayalamAsianet News Malayalam

ഇതാണ് 'പച്ച'യായ ഇന്ദ്രൻസ്, മികച്ച നടനായ ഇന്ദ്രൻസ്!

ഇതാണ് 'പച്ച'യായ ഇന്ദ്രൻസ്, മികച്ച നടനായ ഇന്ദ്രൻസ്!

Indrans

ചിലര്‍ക്കെങ്കിലും വെറും ചിരി മാത്രമായിരുന്നു ഇന്ദ്രന്‍സ്. പക്ഷേ, അത് നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കഥ. പരിഹാസ രൂപത്തിലും പറച്ചിലുകളിലെ ഏറ്റക്കുറച്ചലുകളിലും മാത്രമായി ആ നടനെ വെള്ളിത്തിരയില്‍ സംവിധായകരും പ്രേക്ഷകരും കോര്‍ത്തിട്ട കാലത്തെ ഇന്ദ്രൻസ് തന്നെ ബോധപൂര്‍വമോ അല്ലാതെയോ മായ്‍ച്ചുകളഞ്ഞിരിക്കുന്നു. മികച്ച നടനായി മാത്രമേ ഇന്ദ്രൻസിനെ ഇപ്പോള്‍ കാണാനാകൂ. ആ മാറ്റം സംഭവിച്ചിട്ട് കാലം കുറച്ച് ആയെങ്കിലും സംസ്ഥാന അവാര്‍ഡിലേക്ക് എത്താൻ 2017 വരെ കാത്തിരിക്കേണ്ടിവന്നുവെന്ന് മാത്രം. ആളൊരുക്കം എന്ന സിനിമയിലെ അഭിനയത്തിനാണ് ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോള്‍ ഇന്ദ്രൻസ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു- ഞാൻ തുടങ്ങിയിട്ടല്ലേ ഉള്ളൂ, തുടക്കക്കാരനല്ലെ എന്ന്. ഇനിയും മികച്ച വേഷങ്ങള്‍ കാണാനിരിക്കുന്നതേ ഉള്ളൂവെന്നായിരിക്കും ചിലപ്പോള്‍ ആ പ്രതികരണത്തിന്റെ രത്നച്ചുരുക്കും. അത് തലകുലുക്കി സമ്മതിക്കുമ്പോള്‍ തന്നെ പ്രേക്ഷകര്‍ മറ്റൊരു കാര്യം കൂടി കൂട്ടിച്ചേര്‍ക്കും- അംഗീകാരത്തിന് പരിഗണിക്കാൻ ഇന്ദ്രൻസിനെ ഇപ്പോഴേ സര്‍ക്കാരും ജൂറിയുമൊക്കെ കണ്ടിരുന്നുള്ളുവെന്ന്.

സാധാരണ പറയുന്നതുപോലെ, ഒരു സിനിമയില്‍ മാത്രം മുഖം കാണിച്ചവര്‍ പോലും വെള്ളിവെളിച്ചത്തില്‍ തിളങ്ങുമ്പോഴും അഭിനയത്തിന്റെ കുലപതികളായി നടിക്കുമ്പോഴും പ്രതിഭയുടെയും പ്രശസ്‍തിയുടെയും തലക്കനം ബാധിക്കാതിരിക്കാനായിരുന്നു ഇന്ദ്രൻസ് ശ്രമിച്ചിട്ടുള്ളത്. നാലാം ക്ലാസ് മാത്രമേ വിദ്യാഭ്യാസമുള്ളൂവെന്ന് തുറന്നുപറയുമ്പോഴും ജീവിതവും പരന്ന വായനയും നല്‍കിയ അറിവനുഭവങ്ങളാണ് തന്നിലെ നടനെ പാകപ്പെടുത്തിയെന്നാണ് ഇന്ദ്രൻസ് പറയാറുള്ളത്. നാട്യമല്ലാത്ത വിനയം മുഖമുദ്രയായ ഇന്ദ്രൻസ് സിനിമക്കാരനിലെ സാധാരണക്കാരനുമായിരുന്നു. പ്രേക്ഷകര്‍ക്ക് ഒപ്പംചേര്‍ന്നുനില്‍ക്കാൻ തോന്നുന്ന നടൻ. ആ തോന്നല്‍ ഉണ്ടാക്കുന്നതുതന്നെയാണ് ഇന്ദ്രൻസിന്റെ വേഷപ്പകര്‍ച്ചകളും. അത്രത്തോളം സ്വാഭാവികമെന്നു തോന്നുന്ന കഥാപാത്രങ്ങളെയാണ് ഇന്ദ്രൻസ് എന്ന നടനില്‍ പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ കാണാനാകുന്നതും.

വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ഇന്ദ്രൻസ് നാടകത്തെ ഒപ്പം കൂട്ടിയിരുന്നു. കുമാരപുരം സുരൻ എന്ന പേരില്‍ അമേച്ചര്‍ നാടകങ്ങളില്‍ അഭിനയം തുടര്‍ന്നു. പക്ഷേ തന്റെ രൂപം മികച്ച കഥാപാത്രങ്ങളെ ലഭിക്കാൻ തടസ്സമായിരുന്നു. പക്ഷേ അതേ രൂപം തന്നെയാണ് തനിക്ക് പിന്നീട് മേല്‍വിലാസമുണ്ടാക്കി തന്നതെന്നും ഇന്ദ്രൻസ് പറയും.

തയ്യല്‍ തൊഴിലാളിയായി ജീവിതം തുടങ്ങിയ കാലത്താണ് സിനിമാ ഭ്രമം കൂടുന്നത്. ഉച്ചയൂണ്‍ സമയത്ത് വിശ്രമമെടുക്കാതെ സിനിമാ കാണാൻ മുങ്ങുകയായിരുന്നുവെന്നാണ് ആ കാലത്തെ പിന്നീട് ഇന്ദ്രൻസ് അഭിമുഖങ്ങളില്‍ ഓര്‍മ്മിച്ചെടുക്കാറുള്ളത്. പിന്നീട് സിനിമയുടെ ഭാഗമായി മാറുന്നതിനു കാരണവും അതെ തയ്യല്‍ത്തൊഴില്‍ തന്നെയായിരുന്നു. ഇന്ദ്രൻസ് തന്നെ പറയുംപോലെ നടൻമാര്‍ക്ക് കുപ്പായം തുന്നിയായിരുന്നു സിനിമയിലെ തുടക്കം.  അന്ന് കെ സുരേന്ദ്രൻ എന്നായിരുന്നു പേര്. സി പി വിജയകുമാര്‍ സംവിധാനം ചെയ്‍ത സമ്മേളനം എന്ന സിനിമയിലൂടെ സ്വതന്ത്രമായി വസ്‍ത്രാലങ്കാരം ചെയ്‍തു. വസ്‍ത്രലാങ്കാരത്തിലെ തിരക്കില്‍ നില്‍ക്കുമ്പോള്‍ തന്നെ ഇന്ദ്രൻസ് സിനിമയില്‍ മുഖം കാട്ടിത്തുടങ്ങുകയും ചെയ്‍തു. പിന്നീട് ചെറുതും വലുതുമായുള്ള ഒട്ടേറെ സിനിമകള്‍. പക്ഷേ അതില്‍ പലതും കുടക്കമ്പിയെന്നുള്ള പരിഹാസച്ചിരി സമ്മാനിക്കാൻ വേണ്ടിയുള്ള കഥാപാത്രങ്ങള്‍.

Indrans


എന്നാല്‍ ഇന്ദ്രൻസിലെ മികച്ച നടനെ അധികകാലം കാണാതിരിക്കാൻ സംവിധായകര്‍ക്കാകുമായിരുന്നില്ല. എം പി സുകുമാരൻ നായരുടെ 'ശയന'ത്തിലും 'ദൃഷ്‍ടാന്ത'ത്തിലും ഒക്കെ അഭിനയിച്ചപ്പോള്‍ ഇന്ദ്രൻസിലെ മികച്ച നടനെ പ്രേക്ഷകര്‍ക്കൊപ്പം ചലച്ചിത്രലോകവും കണ്ടുതുടങ്ങി. അടൂര്‍ ഗോപാലകൃഷ്‍ണന്റെ ഒരു പെണ്ണും രണ്ടാണും എന്ന സിനിമയിലെ കഥാപാത്രമായുള്ള ഇന്ദ്രൻസിന്റെ കയ്യൊതുക്കം കണ്ടപ്പോള്‍ സംവിധായകരും കഥാകൃത്തുക്കളും മാറിചിന്തിക്കാൻ തുടങ്ങി. ഇന്ദ്രൻസ് തന്നെ പറയുംപോലെ തനിക്കും ഇരിപ്പിടം കിട്ടിത്തുടങ്ങി. മനസ്സിലെ സ്വപ്‍ന കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ യാഥാര്‍ഥ്യമായി. അപ്പോത്തിക്കിരിയിലെ ജോസഫ് ഒക്കെ ആയി ഇന്ദ്രൻസ് എത്തിയപ്പോള്‍ ചിരിയായിരുന്നില്ല നൊമ്പരമായിരുന്നു പ്രേക്ഷകരിലേക്ക് പടര്‍ന്നത്. ആ നൊമ്പരം പിന്നീട് മണ്‍റോതുരുത്തിലെ വീട്ടു കാരണവരിലേക്ക് എത്തുമ്പോള്‍ കലാകാരന് മാത്രം സാധ്യമാകുന്ന അസ്വസ്ഥപ്പെടുത്തുന്ന നീറ്റലുമായി മാറ്റിയെടുത്തു, ഇന്ദ്രൻസ്. ഏറ്റവുമൊടുവില്‍ പാതിയിലെ തെയ്യം മുഖത്തെഴുത്തുകാരനും ആളൊരുക്കത്തിലെ തുള്ളല്‍കലാകാരനുമായി ഇന്ദ്രൻസ് നിറഞ്ഞാടുമ്പോള്‍ സംസ്‍ഥാന ചലച്ചിത്ര അവാര്‍ഡും ജൂറിയും ആ പ്രകടന മികവിന് അംഗീകാരം നല്‍കിയിരിക്കുന്നു.

 

Follow Us:
Download App:
  • android
  • ios