രാജീവ് മേനോൻ തിരികെയെത്തുന്നു; എആർ റഹ്മാനൊപ്പം; സർവ്വം താള മയം തീയറ്ററുകളിലേക്ക്
രാജീവ് മേനോൻ എ ആർ റഹ്മാൻ കൂട്ടുകെട്ടിലെ മൂന്നാം ചിത്രം എന്ന പ്രത്യേകതയോടെയാണ് സർവ്വം താള മയം സ്‌ക്രീനിലെത്തുക. എവർഗ്രീൻ ഹിറ്റുകളുടെ ചരിത്രമാണ് ഈ കോമ്പിനേഷൻ സമ്മാനിച്ചിട്ടുള്ളത്
കൊച്ചി: 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുകയാണ് സംവിധായകൻ രാജീവ് മേനോൻ. ജി.വി.പ്രകാശ് നായകൻ ആകുന്ന ചിത്രത്തിൽ യുവനടി അപർണ്ണ ബാലമുരളിയാണ് നായിക വേഷത്തിലെത്തുന്നത്.
രാജീവ് മേനോൻ എ ആർ റഹ്മാൻ കൂട്ടുകെട്ടിലെ മൂന്നാം ചിത്രം എന്ന പ്രത്യേകതയോടെയാണ് സർവ്വം താള മയം സ്‌ക്രീനിലെത്തുക. എവർഗ്രീൻ ഹിറ്റുകളുടെ ചരിത്രമാണ് ഈ കോമ്പിനേഷൻ സമ്മാനിച്ചിട്ടുള്ളത്.
ക്യാമറ ഫ്രെയിമിലൂടെ പരസ്യമേഖയിലേക്കും പിന്നീട് വെള്ളിത്തിരയിലേക്കും എത്തിയ രാജീവ് മേനോൻ പ്രേക്ഷകരെയും സിനിമാ ലോകത്തെയും ആദ്യ ചിത്രത്തിലൂടെ തന്നെ ഞെട്ടിച്ചു. പുരസ്കാര തിളക്കത്തിനൊപ്പം ബോക്‌സ്ഓഫീസിലും മികച്ച നേട്ടമുണ്ടാക്കുകയായിരുന്നു ആദ്യ ചിത്രം മിൻസാര കനവ്. രണ്ടാം ചിത്രം കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേനിലും രാജീവ് മാജീക്ക് ആവർത്തിച്ചു. റഹ്മാനുമൊത്തള്ള കൂട്ടുകെട്ടിലും പ്രേക്ഷകർക്ക് മികച്ച അനുഭവമാണ് സമ്മാനിച്ചത്.
രാജീവ് മേനോനെ മലയാളിക്ക് ഓർമ്മിക്കാൻ മറ്റൊരു വേഷം കൂടിയുണ്ട്. മോഹൻലാലും മമ്മൂട്ടിയും നായകന്മാരായ ഹരികൃഷ്ണൻസിലെ ഗുപ്തനെന്ന കവിയുടെ റോൾ. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പുതിയ രാജീവ് ചിത്രമൊരുങ്ങുന്നത്. സർവ്വം താള മയം എന്ന സിനിമ പേര് കൊണ്ടേ് തന്നെ സംഗീതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു.
ജിവി പ്രകാശിനും അപർണ്ണ ബാലമുരളിക്കുമൊപ്പം നെടുമുടി വേണു, വിനീത് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 31 ാം ടോക്യോ അന്താരാഷ്ട്ര മേളയിലെ പ്രദർശനത്തിന് ശേഷമാണ് സിനിമ ഇന്ത്യയിലേക്ക് എത്തുന്നത്. ഡിസംബർ 21നാണ് സർവ്വം താള മയം തീയറ്ററുകളിലെത്തുക.