ഓസ്‍കര്‍: ക്യാമറയില്‍ ചരിത്രം തിരുത്തുമോ റോജര്‍ ദീക്കിൻസ്?
ഓസ്‍കര്‍: ക്യാമറയില്‍ ചരിത്രം തിരുത്തുമോ റോജര്‍ ദീക്കിൻസ്?
ഓസ്‍കര്‍ പ്രഖ്യാപനം നടക്കാനിരിക്കുമ്പോള്‍ ആരാധകര്‍ അല്ലെങ്കില്‍ സിനിമയെ സൂക്ഷ്‍മമായി നിരീക്ഷിക്കുന്നവര്‍ കൌതുകത്തോടെ നോക്കുന്നത് മികച്ച ക്യാമറാമാൻ ആരാണ് എന്നതായിരിക്കും. വിഖ്യാത ഛായാഗ്രാഹകൻ റോജര്‍ ദീക്കിൻസ് വീണ്ടും ഓസ്‍കര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട് എന്നതുതന്നെ കാരണം.
പതിനാലാം തവണയാണ് റോജര്‍ ദീക്കിൻസ് ഓസ്‍കര്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ ഇടംപിടിക്കുന്നത്. പക്ഷേ ഇതുവരെ ഓസ്‍കറില്‍ മുത്തമിടാൻ റോജര്‍ ദീക്കിൻസിന് ഭാഗ്യമുണ്ടായില്ല. ഇത്തവണ ബ്ലേഡ് റണ്ണര്‍ 2049 എന്ന ചിത്രത്തിലൂടെയാണ് റോജര്‍ ദീക്കിൻസ് ഓസ്‍കര്‍ വേദിയിലേക്ക് എത്തുന്നത്. ചരിത്രം തിരുത്താനും ആ ദൃശ്യമികവ് അക്കാദമി അവാര്‍ഡിന്റെ പുസ്‍തകത്തില്‍ ചേര്‍ക്കാനും കഴിയുമെന്നാണ് കരുതുന്നത്.
റോജര്‍ ദീക്കിൻസിന് 1994ലാണ് ആദ്യമായി ഓസ്‍കര്‍ നോമിനേഷൻ ലഭിക്കുന്നത്. ദ ഷോഷാങ്ക് റിഡംഷൻ എന്ന സിനിമയ്‍ക്കായിരുന്നു നാമനിര്‍ദ്ദേശം ലഭിച്ചത്. ഫാര്‍ഗോ (1996), കുണ്ടുൻ (1997), ഓ ബ്രദര്‍, വേര്‍ ആര്‍ട് തൌ (2000), ദ മാൻ ഹു വാസ്‍ന്റ് ദെയര്‍ (2001), ദ അസാസിനേഷൻ ഓഫ് ജെസി ജെയിംസ് ബൈ ദ കവാര്‍ഡ് റോബര്‍ട് ഫോര്‍ഡ് (2007), നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ് മെൻ (2007), ദ റീഡര്‍ (2008), ട്രു ഗ്രിറ്റ് (2010), സ്‍കൈഫാള്‍ (2012), പ്രിസണേഴ്‍സ് (2013), അണ്‍ബ്രോക്കണ്‍ (2014), സികാരിയോ (2015) എന്നീ സിനിമകള്‍ക്കായിരുന്നു പിന്നീട് നാമനിര്‍ദ്ദേശം ലഭിക്കുന്നത്.