Asianet News MalayalamAsianet News Malayalam

മമ്മൂട്ടിയും വിപി സത്യനും; വൈറലാകുന്ന സംഭവം

vp sathyan Mammootty
Author
First Published Feb 19, 2018, 3:44 PM IST

കൊച്ചി: വിപി സത്യന്‍റെ ജീവിതത്തെ ആധാരമാക്കിയ ക്യാപ്റ്റന്‍ എന്ന ചലച്ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യയാണ് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ വിപി സത്യനാകുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടിയും എത്തുന്നുണ്ട്.

ജയസൂര്യയുടെ സൂപ്പർഹിറ്റ് ചിത്രം ക്യാപ്റ്റൻ സിനിമയിൽ മെഗാ സ്റ്റാർ മമ്മൂട്ടിയും അതിഥിവേഷത്തിൽ എത്തുന്നുണ്ട്. മമ്മൂട്ടിയായി തന്നെയാണ് അദ്ദേഹം സിനിമയിൽ അഭിനയിക്കുന്നതും. പതിറ്റാണ്ട് മുന്‍പ് ഒരു വിമാനതാവളത്തില്‍ നടന്ന കൂടികാഴ്ചയില്‍ വി.പി സത്യനോട് മമ്മൂട്ടി തന്നെ നേരിട്ട് പറഞ്ഞ വാക്കുകള്‍ അതേരീതിയിലാണ് സംവിധായകന്‍ ആവിഷ്കരിച്ചിരിക്കുന്നത്. 

സിനിമ ഹിറ്റായതോടെ ഈ കൂടികാഴ്ചയുടെ കഥയും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുകയാണ്. വിവിധ സിനിമ ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഈ കഥ ഇങ്ങനെയാണ്.

ആ സംഭവം ഇങ്ങനെ


വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവം ആണ്. ഒരു വിമാനത്താവളം. കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി നേടി കൊടുത്തിട്ടും ഇന്ത്യൻ ടീമിന് വേണ്ടി സാഫ് ഗെയിംസിൽ ഗോൾഡ് മെഡൽ നേടി കൊടുത്തിട്ടും ഒരാൾ പോലും തന്നെ തിരിച്ചറിയുന്നില്ലല്ലോ എല്ലാവരും തന്നെ അവഗണിക്കുകയാണല്ലോ എന്ന ദുഃഖത്തിൽ ഇരിക്കുകയാണ് വി.പി സത്യൻ. അദ്ദേഹത്തിന്റെ ഭാര്യ അനിതയും കൂടെയുണ്ട്...

രണ്ട് പെൺകുട്ടികൾ വന്ന് ഓട്ടോഗ്രാഫ് എന്ന് പറഞ്ഞപ്പോൾ സത്യന്റെ മുഖത്ത് ചെറുതായി ഒരു പുഞ്ചിരി വന്നു. അനിതക്കും ഒരുപാട് സന്തോഷമായി...

പക്ഷെ സത്യൻ പോക്കറ്റിൽ നിന്ന് പേന എടുത്തപ്പോഴേക്കും ആ പെൺകുട്ടികൾ അത് തട്ടിപ്പറിച്ച് കൊണ്ട് അകത്തെ ക്യാബിനിലേക്ക് ഓടി. അത് കണ്ടപ്പോൾ സത്യനും ഭാര്യയും അമ്പരന്നു. അകത്തേക്ക് പോയ പെൺകുട്ടികൾ ഉടൻ തന്നെ തിരിച്ച് വന്ന് പേന കൊടുത്തു എന്നിട്ട് പറഞ്ഞു "അകത്ത് വിഐപി ലോഞ്ചിൽ രവി ശാസ്ത്രി ഉണ്ട് അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങിക്കാനാണ് ഞങ്ങൾ പേന വാങ്ങിയത്"

സത്യൻ തകർന്ന് പോയ നിമിഷമായിരുന്നു അത്...ഭാര്യ അനിത വിഷമം മാറാൻ വേണ്ടി സത്യനെ ചായ കുടിക്കാൻ ക്ഷണിച്ചു..ചായ കുടിക്കാൻ തുടങ്ങിയപ്പോഴാണ് അനിത ആ കാഴ്ച്ച കണ്ട് ഞെട്ടിയത്..അപ്പുറത്തെ ടേബിളിൽ ഒരാൾ ഇരിക്കുന്നു. അനിത പറഞ്ഞു "സത്യേട്ടാ ഒന്ന് പരിചയപ്പെടുത്തി തരൂ"

സത്യൻ പറഞ്ഞു, ‘അയാൾ ചൂടനാണെന്ന് കേട്ടിട്ടുണ്ട്. ഞാൻ ഇല്ല.’ അയാളെ പരിചയപ്പെടാൻ പോയി അയാൾ തന്നെ തിരിച്ചറിയാതെ നാണം കെടുത്തി കളയുമോ എന്ന ഭയം കാരണം സത്യൻ അനിതയുടെ കയ്യും പിടിച്ച് അയാളെ നോക്കാതെ മുന്നോട്ട് നടന്നു...

പക്ഷെ ടേബിളിൽ ഇരുന്നിരുന്ന ആ മനുഷ്യൻ ഉറക്കെ വിളിച്ചു.."മിസ്റ്റർ സത്യൻ" . സത്യൻ നിന്നു, തിരിച്ച് വന്നു, പുഞ്ചിരിച്ചു.. അയാൾ ചോദിച്ചു.. "നീ എന്നെ കണ്ടില്ലായിരുന്നോ സത്യാ"

സത്യൻ മറുപടി പറഞ്ഞു " കണ്ടു മമ്മൂക്ക. മമ്മൂക്കയെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയാണ് ശല്യപ്പെടുത്താതിരുന്നത്." ചിരിച്ച് കൊണ്ട് മമ്മൂട്ടി അവിടെ കൂടി നിന്ന എല്ലാവർക്കും സത്യനെ കുറിച്ച് പറഞ്ഞ് കൊടുത്തു...

സങ്കടത്തോടെ സത്യൻ മമ്മൂട്ടിയോട് പറഞ്ഞു "ഫുട്ബോൾ ഒന്നും ആർക്കും വേണ്ട മമ്മൂക്ക.ഞങ്ങളെപോലുള്ള കളിക്കാരെ തിരിച്ചറിയാൻ പോലും ആരും ഇല്ല"

സത്യനെ ചേർത്ത് നിർത്തിക്കൊണ്ട് മമ്മൂട്ടി പറഞ്ഞു.."തോറ്റവരാണ് എന്നും ചരിത്രമുണ്ടാക്കിയിട്ടുള്ളത്...ജയിച്ചവര്‍ ചരിത്രത്തിന്റെ ഭാഗമായിട്ട് മാറി നിന്നിട്ടേ ഉള്ളൂ....വരും...ഇന്ത്യൻ ഫുട്ബോളിനൊരു നല്ല കാലം വരും സത്യാ.."

മമ്മൂട്ടിയുടെ ഫ്ലൈറ്റ് അനൗൺസ് ചെയ്യുന്ന ശബ്ദം എയർപോർട്ടിൽ മുഴങ്ങി.സത്യനോട് യാത്ര പറഞ്ഞ് മമ്മൂട്ടി പോവാൻ ഒരുങ്ങി.അപ്പോൾ സത്യന്റെ ഭാര്യ അനിതക്കൊരു ആഗ്രഹം മമ്മൂട്ടിയുടെ ഒരുഓട്ടോഗ്രാഫ് വേണമെന്ന്.. സന്തോഷത്തോടു കൂടി മമ്മൂട്ടി ഓട്ടോഗ്രാഫ് ഒപ്പിട്ട് കൊടുത്തു...

ഇന്നും സത്യന്റെ ഭാര്യ ആ ഓട്ടോഗ്രാഫ് പൊന്നു പോലെ സൂക്ഷിക്കുന്നു കാരണം ആ ഓട്ടോഗ്രാഫ് ലെ വാചകം ആണ്... "ക്യാപ്റ്റന്റെ സ്വന്തം അനിതക്ക് മമ്മൂക്കയുടെ ആശംസകൾ..."

സത്യൻ എന്ന പേരിനേക്കാളും സത്യൻ സ്നേഹിച്ചത് ക്യാപ്റ്റൻ എന്ന പേരിനെയായിരുന്നു. സിനിമയിലായാലും സമൂഹത്തിലെ മറ്റേതു മേഖലയിലായാലും കഴിവുള്ളവരെ തിരിച്ചറിയുന്നതിലും അംഗീകരിക്കുന്നതിലും മമ്മൂട്ടിയോളം താൽപര്യമെടുക്കുന്ന മറ്റൊരു നടനുമില്ല!!!

പലരും അഹങ്കാരി എന്നു മുദ്ര കുത്തപ്പെടുന്ന മമ്മൂട്ടി...എന്നാൽ കാപട്യങ്ങളില്ലാത്ത ഈ അഹങ്കാരിയെയാണ് ഞങ്ങൾക്ക് ഇഷ്ടം...ഈ അഹങ്കാരിയെ ആരാധിക്കുന്ന അഹങ്കാരികളാണ്‌ ഞങ്ങൾ...

Follow Us:
Download App:
  • android
  • ios