'മഷിയൊഴിച്ചത് ജനാധിപത്യത്തിലും ജനങ്ങളിലും'; ആക്രമണത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി
''മാധ്യമങ്ങള്‍ക്ക് നേരെ എറിഞ്ഞതാണ് മഷി. അത് കുറച്ച് എന്‍റെ ശരീരത്തിലും വീണു'' - അശ്വനി കുമാറിന്‍റെ ആദ്യപ്രതികരണം ഇതായിരുന്നു.
പാറ്റ്ന: ഇന്ന് രാവിലെയാണ് കേന്ദ്രമന്ത്രി അശ്വനി കുമാര്‍ ചൗബേയുടെ ശരീരത്തിലേക്ക് ഒരാള്‍ മഷിയൊഴിച്ചത്. പാറ്റ്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡങ്കുബാധിതര സന്ദര്‍സിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. തനിക്കേറ്റ ആക്രമണം ജനാധിപത്യത്തിനേറ്റ ആക്രമണമാണെന്നാണ് മന്ത്രി സംഭവത്തോട് പ്രതികരിച്ചത്. മഷിയൊഴിച്ചത് ജനാധിപത്യത്തിലും ജനങ്ങളിലുമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രളയത്തിനുശേഷം ബിഹാറില്‍ ഡെങ്കിപ്പനി പടന്നുപിടിച്ചിരിക്കുകയാണ്. 1500 ലേറെ പേരാണ് സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസത്തിനപുള്ളില്‍ ഡെങ്കിപ്പനിക്ക് ചികിത്സ തേടിയത്. 100 ലേറെ പേരാണ് സംസ്ഥാനത്ത് പ്രളയത്തില്‍ മരിച്ചത്. മഷിയൊഴിച്ചതിനുശേഷം മന്ത്രി ആശുപത്രിവിടുന്ന വീഡിയോ എഎന്‍ഐ പങ്കുവച്ചിരുന്നു. മന്ത്രി ധരിച്ച മഞ്ഞ ജാക്കറ്റിലും കാറിലും മഷി പറ്റിയിരിക്കുന്നത് വീഡിയോയില്‍ കാണാം.
''മാധ്യമങ്ങള്‍ക്ക് നേരെ എറിഞ്ഞതാണ് മഷി. അത് കുറച്ച് എന്‍റെ ശരീരത്തിലും വീണു'' - അശ്വനി കുമാറിന്‍റെ ആദ്യപ്രതികരണം ഇതായിരുന്നു. എവിടെയും വെള്ളമില്ലെന്ന് ആക്രോശിച്ചുകൊണ്ടാണ് അജ്ഞാതന്‍ മന്ത്രിക്ക് നേരെ മഷിയൊഴിച്ചത്.
മന്ത്രിക്ക് നേരെ മഷിയെറിഞ്ഞ രണ്ട് യുവാക്കളെ പൊലീസ് പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവരിലൊരാൾ പ്രാദേശിക ചാനലിന്റെ ഓഫീസിലെത്തി താൻ തന്നെയാണ് മന്ത്രിക്ക് നേരെ ആക്രമണം നടത്തിയതെന്നും സംസ്ഥാനത്ത് പകർച്ച വ്യാധികൾ പടർന്നുപിടിക്കുന്നതിലെ പ്രതിഷേധം രേഖപ്പെടുത്തിയതാണെന്നും പറഞ്ഞു. ഇദ്ദേഹം ജൻ അധികാർ പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗത്തിന്റെ നേതാവാണെന്നാണ് വിവരം.