കനത്ത മഴയിൽ വലഞ്ഞ് ബിഹാർ, മലയാളികൾ കുടുങ്ങി, ഇടപെട്ട് സംസ്ഥാനസർക്കാർ
മലയാളികൾ കുടുങ്ങി കിടക്കുന്ന ബിഹാറിലെ രാജേന്ദ്ര നഗർ ഉൾപ്പെടുന്ന പ്രദേശത്തെ ജില്ലാ കളക്ടറുമായി സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്ത് ആശയവിനിമയം നടത്തി.
ബിഹാർ: ഗംഗാ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിൽ ബിഹാറിലെ പട്‍നയിൽ നിരവധി മലയാളികൾ കുടുങ്ങി കിടക്കുന്നു. പട്‍നയിലെ രാജേന്ദ്ര നഗറിലാണ് മലയാളികൾ കുടുങ്ങി കിടക്കുന്നത്. ആശുപത്രി ജീവനക്കാരായ മലയാളികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ശക്തമായ മഴയെ തുടർന്ന് ഗംഗാനദി കരകവിഞ്ഞ് ഒഴുകുകയായിരുന്നു.
അതേസമയം, സംഭവത്തിൽ കേരള സർക്കാർ ഇടപ്പെട്ടു. മലയാളികൾ കുടുങ്ങി കിടക്കുന്ന രാജേന്ദ്ര നഗർ ഉൾപ്പെടുന്ന പ്രദേശത്തെ ജില്ലാ കളക്ടറുമായി ദില്ലിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്ത് ആശയവിനിമം നടത്തി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നായിരുന്നു ഇടപെടൽ. ദുരിതബാധിതരായ മലയാളികളുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. രക്ഷാപ്രവർത്തകരെ അങ്ങോട്ട് അയക്കണമെന്ന് കളക്ടറോട് എ സമ്പത്ത് ആവശ്യപ്പെട്ടു. ഇവരെ എത്രയും വേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്നാണ് വിവരം.
ഉത്തർപ്രദേശിലും ബിഹാറിലുമാണ് ഇപ്പോൾ പ്രളയക്കെടുതി രൂക്ഷമായിരിക്കുന്നത്. ബിഹാറിലെ പട്‍ന നഗരം വെള്ളത്തിൽ മുങ്ങിയ സ്ഥിതിയിലാണ്. ആകെ 48 മരണമാണ് മഴക്കെടുതിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പട്‍നയിൽ നിരവധി സ്ഥലങ്ങൾ വെള്ളത്തിനടിയിലാണ്. രക്ഷാപ്രവർത്തനം ഊർജ്ജിതമല്ലെന്ന ആക്ഷേപവും പല ഇടങ്ങളിൽ നിന്നും ഉയരുന്നുണ്ട്. ഇത് രണ്ടാം തവണയാണ് ബിഹാറിൽ ഇത്തരത്തിലൊരു പ്രളയം ഉണ്ടാകുന്നത്.
കുടുങ്ങി കിടക്കുന്ന മലയാളി ശ്യാംജിത്തിന്റെ വാക്കുകൾ..
'വളരെ ബുദ്ധിമുട്ടിലാണ് ഞങ്ങൾ, രാജേന്ദ്ര നഗർ എന്ന സ്ഥലത്താണ് അകപ്പെട്ടിരിക്കുന്നത്. നിരവധി മലയാളികൾ തിങ്ങി പാർക്കുന്ന ഒരു ഏരിയയാണിത്. ആശുപത്രി അധികൃതർ നൽകിയ കെട്ടിടത്തിലാണ് ഞങ്ങൾ ഉള്ളത്. ഇതിന്റെ ആദ്യത്തെ നില പൂർണ്ണമായും വെള്ളത്തിലാണ്. രണ്ട് ദിവസമായി മഴ തുടരുന്നതിനാൽ പുറത്ത് ഇറങ്ങാൻ സാധിക്കുന്നില്ല. ആഹാര സാധനങ്ങൾ എല്ലാം തന്നെ തീർന്നു. വൈദ്യുതിയുമില്ല, വെള്ളവുമില്ല. ഞങ്ങളെ രക്ഷപ്പെടുത്താൻ ആരും വരുന്നില്ല.
രാജേന്ദ്ര നഗറിൽ നിന്നും അൽപം മാറി അറുപത് എഴുപത് മലയാളികൾ കുടുംബത്തോടെ താമസിക്കുന്നുണ്ട്. അവരും ബുദ്ധിമുട്ടിലാണ്. ഫോണുകൾ ഓഫായതിനാൽ ആരുമായും ബന്ധപ്പെടാൻ സാധിക്കുന്നില്ല. ഞങ്ങൾ നിൽക്കുന്ന പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബോട്ട് വന്നാൽ മാത്രമേ ഇവിടെ നിന്നും പുറത്ത് കടക്കാൻ സാധിക്കുകയുള്ളൂ'- ശ്യാംജിത്ത് പറഞ്ഞു.
Read Also: ഉത്തരേന്ത്യയിൽ വെള്ളപ്പൊക്കം: ബിഹാറിൽ 25 മലയാളികൾ കുടുങ്ങി കിടക്കുന്നു